അഹമ്മദാബാദ് സ്‌ഫോടനക്കേസ് വിധി; ബിജെപിയുടെ വിവാദ കാര്‍ട്ടൂണ്‍ ട്വിറ്റര്‍ നീക്കം ചെയ്തു

Update: 2022-02-21 02:56 GMT

അഹമ്മദാബാദ്: 2008ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ 38 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ച പ്രത്യേക കോടതിയുടെ വിധിയെ അഭിനന്ദിച്ച് ബിജെപി ഗുജറാത്ത് ഘടകത്തിന്റെ വിവാദ കാര്‍ട്ടൂണ്‍ ട്വിറ്റര്‍ നീക്കം ചെയ്തു. കാര്‍ട്ടൂണിനെതിരേ ഏതോ വ്യക്തി റിപോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് കാര്‍ട്ടൂണ്‍ ട്വിറ്റര്‍ നീക്കം ചെയ്തതെന്ന് ഗുജറാത്ത് ബിജെപി വക്താവ് യഗ്‌നേഷ് ദവെ ഞായറാഴ്ച പ്രതികരിച്ചു. കോടതി വിധിയോടുള്ള പ്രതികരണമായിരുന്നു ട്വീറ്റ്.

തലയില്‍ തൊപ്പി ധരിച്ചതും മുസ്‌ലിം വേഷധാരികളുമായ പുരുഷന്‍മാര്‍ കുരുക്കില്‍ തൂങ്ങിക്കിടക്കുന്നതാണ് കാര്‍ട്ടൂണായി ചിത്രീകരിച്ചിരുന്നത്. അതില്‍ ഒരു ത്രിവര്‍ണ പതാകയും പശ്ചാത്തലത്തില്‍ ബോംബ് സ്‌ഫോടനത്തിന്റെ ചിത്രവുമുണ്ടായിരുന്നു, അതിന്റെ മുകളില്‍ വലത് ഭാഗത്ത് 'സത്യമേവ് ജയതേ' എന്ന് എഴുതിയിരിക്കുന്നു. 2008ലെ സ്‌ഫോടന പരമ്പരയില്‍ 56 പേര്‍ മരിക്കുകയും 200ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കേസില്‍ 38 പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചതിന് തൊട്ടുപിന്നാലെയാണ് ശനിയാഴ്ച ഗുജറാത്ത് ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വിവാദ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്.

Tags:    

Similar News