റോഹിംഗ്യന്‍ വംശഹത്യ: മ്യാന്‍മറിനെതിരേ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍

Update: 2020-10-25 05:26 GMT

ബന്‍ജുല്‍: റോഹിംഗ്യകള്‍ക്കെതിരായ വംശഹത്യ തുടരുന്നതായി ചൂണ്ടിക്കാട്ടി വെസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ ഗാംബിയ മ്യാന്‍മറിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐസിജെ) കേസ് ഫയല്‍ ചെയ്തു. മുസ് ലിം ന്യൂനപക്ഷത്തിനെതിരെ നടക്കുന്ന വംശഹത്യയുടെ തെളിവുകള്‍ ഉള്‍പ്പടെ വിശദമായ റിപ്പോര്‍ട്ടും ഗാംബിയ കോടതിയില്‍ സമര്‍പ്പിച്ചു.

മ്യാന്‍മറിന്റെ ക്രൂരതകള്‍ വിവരിക്കുന്ന 500 പേജുള്ള റിപ്പോര്‍ട്ടിന് പിന്‍ബലമായി 5000 പേജുകളുള്ള തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്.

വംശഹത്യകള്‍ തടയുന്നതിനും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യയുടെ തെളിവുകള്‍ സംരക്ഷിക്കുന്നതിനുമുള്ള മുന്‍ ഐസിജെ ഉത്തരവുകള്‍ ഉടന്‍ പാലിക്കണമെന്നും റോഹിംഗ്യന്‍ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ മ്യാന്‍മറിനോട് ആവശ്യപ്പെട്ടു.

കൊലപാതകങ്ങള്‍, ഗുരുതരമായ മാനസികമോ ശാരീരികമോ ആയ ഉപദ്രവങ്ങള്‍, വംശഹത്യയില്‍ ലിസ്റ്റുചെയ്തിട്ടുള്ള മറ്റ് അധിക്രമങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വംശഹത്യകള്‍ തടയുന്നതിന് 2020 ജനുവരി 23 ന് അന്താരാഷ്ട്ര നീതിന്യായ കോടതി നിയമം പാസാക്കിയിരുന്നു.

റോഹിംഗ്യകളുടെ നീതി ഉറപ്പാക്കുന്നതിനുള്ള പുതിയ നടപടിയാണ് ഗാംബിയയുടേതെന്ന് മനുഷ്യാവകാശ സംഘടനയായ ഫോര്‍ട്ടിഫൈ റൈറ്റ്‌സിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാത്യു സ്മിത്ത് പറഞ്ഞു.

'ഐസിജെയെപ്പോലെ അന്താരാഷ്ട്ര സംവിധാനങ്ങളുടെ നടപടി നിര്‍ണായകമാണ്, പ്രത്യേകിച്ചും റോഹിംഗ്യകള്‍ക്കും മ്യാന്‍മറില്‍ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും എതിരായ കൂട്ടക്കൊല തുടരുന്ന ഘട്ടത്തില്‍.

600,000 റോഹിംഗ്യകള്‍ മ്യാന്‍മറിലെ റാഖൈന്‍ സ്‌റ്റേറ്റില്‍ തുടരുകയാണെന്നും അവര്‍ വംശഹത്യ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

താല്‍ക്കാലിക നടപടികള്‍ക്കു ശേഷവും റോഹിംഗ്യകള്‍ക്കെതിരെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരുന്നതായി അധികൃതര്‍ ആരോപിച്ചു. ഇരുപതിനായിരത്തിലധികം തടങ്കല്‍പ്പാളയങ്ങളിലായി 125,000 റോഹിംഗ്യകളാണ് തടവില്‍ കഴിയുന്നത്. പതിനായിരങ്ങള്‍ അയല്‍ രാജ്യങ്ങളില്‍ അഭയാര്‍ത്ഥികളായി കഴിയുന്നു.

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരായ വംശഹത്യ തടയുന്നതിനോ കുറ്റക്കാരെ ശിക്ഷിക്കുന്നതിനോ നടപടിയെടുക്കാത്ത മ്യാന്‍മറിനെതിരേ 2019 നവംബറില്‍ ഗാംബിയ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു.

മനുഷ്യാവകാശ പ്രവര്‍ത്തകനും ഫ്രീ റോഹിംഗ്യന്‍ സഖ്യത്തിന്റെ സഹസ്ഥാപകനുമായ റോ നയ് സാന്‍ എല്‍വിന്‍ നടപടിയെ സ്വാഗതം ചെയ്യുകയും ഗാംബിയയ്ക്ക് പിന്തുണ നല്‍കണമെന്ന് ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

'അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ അവഗണിച്ച്, മ്യാന്‍മര്‍ സര്‍ക്കാരും സൈന്യവും റോഹിംഗ്യകള്‍ക്കെതിരായ അതിക്രൂരമായ പീഡനം റാഖൈന്‍ സംസ്ഥാനത്ത് തുടരുകയാണ്'. റോ നയ് സാന്‍ എല്‍വിന്‍ പറഞ്ഞു.

Tags:    

Similar News