ഫലസ്തീന് പകരം അറബ് ലീഗ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഖത്തര്‍

അറബ് ലീഗിന്റെ 154ാമത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചത്.

Update: 2020-09-26 12:50 GMT

ദോഹ: യുഎഇയും ബഹ്‌റെയ്‌നും ഇസ്രയേലുമായി കരാര്‍ ഉണ്ടാക്കിയതില്‍ പ്രതിഷേധിച്ച് അടുത്തിടെ ഫലസ്തീന്‍ കയ്യൊഴിഞ്ഞ അറബ് ലീഗ് അധ്യക്ഷപദം ഏറ്റെടുക്കാന്‍ വിസമ്മതിച്ച് ഖത്തര്‍. അറബ് ലീഗിന്റെ 154ാമത് മന്ത്രി തല പതിവ് സെഷന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിലാണ് ഖത്തര്‍ വിമുഖത പ്രകടിപ്പിച്ചത്.

ഫലസ്തീന്‍ ഉപേക്ഷിച്ച അധ്യക്ഷ പദം ഏറ്റെടുക്കാനാവാത്തതില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ഖത്തര്‍ പ്രസ്താവനയില്‍ പറഞ്ഞു. അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കുന്ന 155ാമത് സെഷന്റെ അധ്യക്ഷ പദവി അക്ഷരമാലാക്രമത്തിലും ലീഗ് കൗണ്‍സിലിന്റെ നടപടിക്രമ ചട്ടങ്ങളുടെ ആറാം ആര്‍ട്ടിക്കിള്‍ അനുസരിച്ചും ഖത്തറിനാണ്.

ഏതെങ്കിലും സാഹചര്യത്തില്‍ അറബ് ലീഗിന്റെ മന്ത്രി തല യോഗത്തിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുന്നതില്‍ ഏതെങ്കിലും രാജ്യം വിസമ്മതിക്കുകയോ കഴിയാതെ വരികയോ ചെയ്താല്‍ സ്വാഭാവികമായും അടുത്ത വര്‍ഷം അധ്യക്ഷ പദവി വഹിക്കുന്ന രാജ്യത്തിനാണ് ഈ പദവിക്ക് അര്‍ഹത. ഇതു പ്രകാരം ഫലസ്തീന്‍ അധ്യക്ഷ പദവി രാജിവച്ചതോടെ ഖത്തറിനായിരുന്നു അധ്യക്ഷ പദവി ലഭിക്കേണ്ടിയിരുന്നത്.

അംഗരാജ്യങ്ങളില്‍ ചിലര്‍ ഇസ്രായേലുമായി സാധാരണ ബന്ധം സ്ഥാപിച്ച നടപടിയിലുള്ള അമര്‍ഷം പ്രകടിപ്പിച്ചാണ് ഫലസ്തീന്‍ കഴിഞ്ഞ ആഴ്ച അധ്യക്ഷ പദവി രാജിവച്ചത്. യുഎസിന്റെ മധ്യസ്ഥതയില്‍ വാഷിങ്ടണില്‍ വെച്ച് ഒരാഴ്ചമുമ്പ് ഇസ്രായേലുമായി യുഎഇയും ബഹ്‌റൈനും കരാര്‍ ഒപ്പിട്ടപ്പോള്‍ തങ്ങള്‍ ചതിക്കപ്പെട്ടു എന്നാണ് പലസ്തീന്റെ വിലയിരുത്തല്‍. ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി സ്വതന്ത്ര രാഷ്ട്രം വേണമെന്ന പലസ്തീന്റെ എല്ലാകാലത്തെയും ആഗ്രഹത്തെയാണ് യുഎഇയും ബഹ്‌റൈനും ആ ഒത്തുതീര്‍പ്പിലൂടെ നിരാകരിച്ചതെന്ന് പലസ്തീന്‍ ചൂണ്ടിക്കാട്ടുന്നു.

ലീഗിലെ ഈ രണ്ട് അംഗരാജ്യങ്ങളുടെ നടപടിയെ മറ്റ് രാജ്യങ്ങളെകൊണ്ട് അപലപിപ്പിക്കാന്‍ ഫലസ്തീന്‍ ശ്രമിച്ചിരുന്നു. അതിലും പലസ്തീന്‍ പരാജയപ്പെട്ടു. ലീഗിന്റെ അധ്യക്ഷ പദവിയില്‍ ആറ് മാസം കൂടി തുടരാന്‍ അംഗരാജ്യങ്ങള്‍ പലസ്തീനെ പിന്തുണച്ചു. പക്ഷെ, തങ്ങളില്‍ വിശ്വാസമില്ലാത്ത സമിതിയുടെ അധ്യക്ഷ പദവയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നായിരുന്നു ഫലസ്തീന്റെ നിലപാട്.

Tags:    

Similar News