പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബില്‍ കൂറ്റന്‍ കര്‍ഷകറാലി

Update: 2020-02-03 03:22 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരേ പഞ്ചാബില്‍ കൂറ്റന്‍ കര്‍ഷകറാലി നടത്തി. കര്‍ഷകരും മുസ് ലിം സ്ത്രീകളുമുള്‍പ്പെടെ 20000ത്തോളം പേരാണ് മാലെര്‍കോട്ട തെരുവില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കാളികളായതെന്ന് ദി വയര്‍ റിപോര്‍ട്ട് ചെയ്തു. ഫെബ്രുവരി 16ന് ടൗണില്‍ നടക്കുന്ന റാലിയുടെ വിളംബര റാലിയാണിത്. ഭാരതീയ കിസാന്‍ യൂനിയന്‍(ഏകത) ഉഗ്രഹാന്‍ ഗ്രൂപ്പും ജമാഅത്തെ ഇസ് ലാമി ഹിന്ദ്, സര്‍ക്ക സാഫ് രി തുടങ്ങിയ മുസ് ലിം സംഘടനകളുമാണ് റാലി സംഘടിപ്പിച്ചത്. റാലിയെ അഭിസംബോധന ചെയ്ത് വിവിധ സ്ഥലങ്ങളില്‍ വനിതാ നേതാക്കളായ ഹരീന്ദര്‍ കൗര്‍ ബിന്ദു, ഹര്‍പ്രീത് കൗര്‍ ജേതുകെ, ബല്‍ജിത്ത് കൗര്‍, പരംജിത്ത് കൗര്‍ പിതോ, പരംജിത്ത് കൗര്‍ കോട്ര തുടങ്ങിയവര്‍ സംസാരിച്ചു. ഞങ്ങള്‍ സഹോദരങ്ങളെ തമ്മില്‍ തല്ലിക്കാനാവില്ലെന്നും 1947 ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു മുദ്രാവാക്യം. രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ക്കെതിരായ അക്രമത്തെ അപലപിച്ച റാലി, ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണിതെന്നും പറഞ്ഞു. ജാമിഅയിലും ജെഎന്‍യുവിലും നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് സമരം ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. ജനുവരി 17ന് പഞ്ചാബ് നിയമസഭ സിഎഎയ്‌ക്കെതിരായ പ്രമേയം പാസ്സാക്കിയിരുന്നു.




Tags: