ഉത്തര്‍പ്രദേശിൽ പോലിസിൻറെ തോക്ക് ചൂണ്ടി വാഹന പരിശോധന
കൈ ഉയര്‍ത്ത്, കാലുകള്‍ അകത്തിവെയ്ക്ക്. കൈ താഴ്ത്തുകയാണെങ്കില്‍ വെടിവെച്ചിടും. പിന്നീട് വെടവെച്ചെന്ന് പറയരുത്.
ബദൗന്‍: ഉത്തര്‍പ്രദേശിൽ പോലിസിൻറെ തോക്ക് ചൂണ്ടി വാഹന പരിശോധന. ബദൗന്‍ ജില്ലയിലാണ് വഴിയാത്രക്കാരെ തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വാഹനം പരിശോധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിവാദമായിരിക്കുന്നത്. ബൈക്ക് യാത്രികരെയടക്കം തോക്കിന്‍ മുനയില്‍ കൈ ഉയര്‍ത്തി നിര്‍ത്തിയാണ് പരിശോധന. വസീര്‍ഗഞ്ചിലെ ബഗ്രേന്‍ പോലിസ് ഔട്ട് പോസ്റ്റിലെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
എസ്‌ഐയും കോണ്‍സ്റ്റബിള്‍മാരുമെല്ലാം വട്ടം കൂടി നിന്ന് തോക്കുയര്‍ത്തിയാണ് നാട്ടുകാരെ പരിശോധിക്കുന്നത്. ആണ്‍- പെണ്‍ വ്യത്യാസമില്ലാതെയാണ് തോക്കിന്‍മുനയിലെ വാഹന പരിശോധന. കൈ ഉയര്‍ത്ത്, കാലുകള്‍ അകത്തിവെയ്ക്ക്. കൈ താഴ്ത്തുകയാണെങ്കില്‍ വെടിവെച്ചിടും. പിന്നീട് വെടവെച്ചെന്ന് പറയരുത്. നിനക്ക് ആര് ഹെല്‍മെറ്റ് വെച്ചുതരും? കൊന്നുകളയും. എന്നിങ്ങനെ പോലിസുകാരൻ ഉച്ചത്തില്‍ പറയുന്നത് വ്യക്തമാണ്. സ്ത്രീകള്‍ക്കും ഇളവുകളൊന്നുമില്ലെന്നും എവിടെ വെച്ചുവേണമെങ്കിലും തടഞ്ഞുനിര്‍ത്തി തോക്ക് ചൂണ്ടി പോലിസ് പരിശോധന നടത്തുമെന്നും യാത്രക്കാര്‍ പറയുന്നു.
പ്രദേശത്തെ കുറ്റകൃത്യങ്ങള്‍ കൂടുതലായതിനാലാണ് തോക്കുയര്‍ത്തി ആളുകളെ നേരിടേണ്ടി വരുന്നതെന്നാണ് യുപി പോലിസിന്റെ പ്രതികരണം. ഏത് വാഹനത്തിലാണ് ക്രിമിനലുകള്‍ വരുന്നതെന്ന് അറിയില്ലെന്നും അവരെ നേരിടാന്‍ ആദ്യം തന്നെ തയ്യാറായി നില്‍ക്കുകയാണ് ചെയ്യുന്നതെന്നുമാണ് യുപി പോലിസ് പറയുന്നത്.