പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്.

Update: 2019-06-08 05:24 GMT

തൃശൂര്‍: കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തി. കൊച്ചിയില്‍ നിന്ന് പ്രത്യേക ഹെലികോപ്റ്ററിലാണ് മോദി ഗുരുവായൂരില്‍ വന്നിറങ്ങിയത്. ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ അല്‍പ സമയം വിശ്രമിച്ച ശേഷമാണ് മോദി ക്ഷേത്രത്തിലെത്തിയത്. മോദിയുടെ സന്ദര്‍ശനത്തെ തുടര്‍ന്ന് രാവിലെ ഏഴ് മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര ദര്‍ശനം നടത്തിയ പ്രധാനമന്ത്രി താമരപ്പൂക്കള്‍ കൊണ്ട് തുലാഭാരം നടത്തി.

11.25ന് ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ബിജെപിയുടെ പൊതുയോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായ ശേഷമുളള ആദ്യത്തെ പൊതുയോഗമാണ് ഇത്. നാല് നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നായി പതിനായിരത്തോളം പേര്‍ പൊതു സമ്മേളനത്തിനെത്തുമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. അഭിനന്ദന്‍ സഭ എന്ന് പേരിട്ടാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

ഉച്ചയ്ക്ക് 12 മണിക്ക് പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. പ്രധാനമന്ത്രിയുടെ ദര്‍ശനത്തോടനുബന്ധിച്ച് ഗുരുവായൂരിലും പരിസരത്തും കര്‍ശന സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

ഇന്നലെ രാത്രി കൊച്ചിയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍, സുരേഷ് ഗോപി എംപി എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഡിജിപി ലോക്‌നാഥ് ബെഹ്‌റ, ചീഫ് സെക്രട്ടറി ടോം ജോസ്, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള എന്നിവരും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തി. എറണാകുളം എംപി ഹൈബി ഈഡന്‍, കൊച്ചി എംഎല്‍എ കെ ജെ മാക്‌സി എന്നിവര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയില്ല.

Tags: