മുന്‍ മുഖ്യമന്ത്രിയായ ഫാറൂഖ് അബ്ദുല്ല തടവില്‍; ഇതാണോ സാധാരണനിലയിലായ കശ്മീരെന്ന് ഉവൈസി

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് തലേന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാറൂഖ് അബ്ദുല്ല സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ഉള്ള നേതാവ് ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാകുന്നതെന്നും ഉവൈസി ചോദിച്ചു.

Update: 2019-09-16 12:36 GMT

ന്യൂഡല്‍ഹി: ജമ്മുകാശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി എഐഎംഐഎം നേതാവും എംപിയുമായ അസസുദ്ദീന്‍ ഉവൈസി. കശ്മീരിലെ മുന്‍ മുഖ്യമന്ത്രി തടവിലാണ്. ഇതാണോ കേന്ദ്രം പറയുന്ന സാധാരണ നിലയെന്ന് ഉവൈസി ചോദിച്ചു.

കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുല്ലയെ വിചാരണ കൂടാതെ രണ്ടുവര്‍ഷം വരെ തടവിലിടാന്‍ അനുവദിക്കുന്ന കാശ്മീരിലെ പൊതുസുരക്ഷാ നിയമം ചുമത്തി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ പിഎസ്എ ചുമത്തിയ നടപടിയെ അപലപിക്കുന്നതായും ഉവൈസി പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് തൊട്ട് തലേന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫാറൂഖ് അബ്ദുല്ല സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ അനുവാദം ഉള്ള നേതാവ് ഒറ്റ ദിവസം കൊണ്ട് എങ്ങനെയാണ് രാജ്യത്തിന് ഭീഷണിയാകുന്നതെന്നും ഉവൈസി ചോദിച്ചു.

താഴ്‌വരയിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ സുപ്രിം കോടതി കമ്മീഷനെ നിയമിക്കണം. അവിടുത്തെ ജുവനൈല്‍ സെന്ററുകള്‍ കമ്മീഷന്‍ സന്ദര്‍ശിക്കണം. താഴ്‌വരയെ കേന്ദ്രം തകര്‍ത്തിരിക്കുന്നു.ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിക്ക് ജമ്മുകശ്മീരിലേക്ക് പോകാന്‍ സുപ്രിം കോടതി അനുവാദം നല്‍കേണ്ടിവന്നത് കശ്മീരില്‍ സ്ഥിതി സാധാരണമല്ലെന്ന് വ്യക്തമാക്കുന്നതാണെന്നും ഉവൈസി പറഞ്ഞു.

തിങ്കഴളാഴ്ചയാണ് കോണ്‍ഗ്രസ് നേതാവും മുന്‍ കാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദിന് കശ്മീര്‍ സന്ദര്‍ശിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയത്. കാശ്മീരില്‍ പോകാനും നാല് ജില്ലകള്‍ സന്ദര്‍ശിച്ച് സാഹചര്യം വിശദമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ വേണ്ടി വന്നാല്‍ കാശ്മീര്‍ സന്ദര്‍ശിക്കാന്‍ തയ്യാറാണെന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും വ്യക്തമാക്കി.

Tags: