പ്ലസ്‌വണ്‍ സീറ്റിലെ സംവരണ അട്ടിമറി: കാംപസ് ഫ്രണ്ട് ഹരജിയില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി അഡ്വ. പി കെ ഇബ്രാഹിം മുഖേന നല്‍കിയ ഹരജിയില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Update: 2020-10-15 17:02 GMT

എറണാകുളം: പ്ലസ്‌വണ്‍ പ്രവേശനത്തിന് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നിയമവിരുദ്ധമായി സീറ്റ് വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടിയിലെ അനീതി ചൂണ്ടിക്കാട്ടി കാംപസ് ഫ്രണ്ട് സമര്‍പ്പിച്ച ഹരജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷെഫീഖ് കല്ലായി അഡ്വ. പി കെ ഇബ്രാഹിം മുഖേന നല്‍കിയ ഹരജിയില്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കാനാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

സംസ്ഥാനത്ത് പ്ലസ്‌വണ്‍ അഡ്മിഷനില്‍ 48 ശതമാനം സംവരണ സീറ്റും 52 ശതമാനം ഓപണ്‍ മെറിറ്റുമാണ്. ഇതില്‍ 52 ശതമാനം വരുന്ന ഓപണ്‍ മെറിറ്റില്‍ നിന്നും 10 ശതമാനം സീറ്റ് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ശശിധരന്‍ നായര്‍ കമ്മീഷന്‍ റിപോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. ഇത് അംഗീകരിച്ചുകൊണ്ട് 52 ശതമാനം വരുന്ന ഓപണ്‍ മെറിറ്റില്‍ നിന്നും 10 ശതമാനം ഇഡബ്ല്യൂഎസിന് നല്‍കണമെന്ന ഉത്തരവ് സര്‍ക്കാര്‍ 2020 ജനുവരി 3ന് ഇറക്കിയിരുന്നു. എന്നാല്‍ 2020 സപ്തംബര്‍ 13ന് പ്രസിദ്ധീകരിച്ച ഒന്നാം അലോട്ട്്‌മെന്റിലും 2020 സപ്തംബര്‍ 28ന് പ്രസിദ്ധീകരിച്ച രണ്ടാം അലോട്‌മെന്റിലും ഇഡബ്ല്യൂഎസിന് ഓപണ്‍ മെറിറ്റിന്റെ 20 ശതമാനം സീറ്റുകള്‍ നല്‍കിയിട്ടുണ്ട് എന്ന് വ്യകതമാക്കുന്നതാണ്. ഇത് കമ്മീഷന്‍ ശുപാര്‍ശക്ക് വിരുദ്ധമാണെന്നും, അധിക സീറ്റ് ഓപണ്‍ മെറിറ്റിലൂടെ പ്രവേശനം ലഭിക്കേണ്ട വിദ്യാര്‍ത്ഥികളുടെ അവസരം നിഷേധിക്കുന്നതുമാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് അനീതിയാണെന്നും അതിനാല്‍ നിലവില്‍ പ്രസിദ്ധീകരിച്ച അലോട്ട്‌മെന്റ് റദ്ദാകണമെന്നും ഹരജയില്‍ പറയുന്നു. കാംപസ് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ഷഫീക് കല്ലായി, മലപ്പുറം മഞ്ചേരി സ്വദേശി ഷബീര്‍ അഹമ്മദ് എന്നിവര്‍ക്ക് വേണ്ടി അഡ്വ. പി കെ ഇബ്രാഹിം മുഖേന ആണ് ഹരജി നല്‍കിയത്

Tags:    

Similar News