നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ ശ്രമിക്കുന്ന പ്രചരണങ്ങള്‍ സ്വന്തം ഗ്രൂപ്പുകളില്‍ അവസാനിപ്പിക്കണമെന്ന്പി.ജയരാജന്‍

പാര്‍ട്ടി മെമ്പര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്.

Update: 2019-06-24 16:37 GMT

കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളില്‍ പി.ജെ എന്ന പേരിലുള്ള ഗ്രൂപ്പുകളില്‍ സി.പി.ഐ.എം ന്റെ നിലപാടുകളില്‍ നിന്നും വ്യത്യസ്തമായ പ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും ഇത് ആശാസ്യമല്ലെന്നും പി.ജയരാജന്‍. 'പി.ജെ' എന്നത് തന്റെ ചുരുക്കപ്പേരായി കരുതുന്ന ഗ്രൂപ്പുകള്‍ അതിന്റെ പേരില്‍ മാറ്റം വരുത്തണമെന്നും പി.ജയരാജന്‍ ഫേസ് ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

പാര്‍ട്ടി മെമ്പര്‍മാര്‍ അഭിപ്രായങ്ങള്‍ അവരവരുടെ പാര്‍ട്ടി ഘടകങ്ങളിലാണ് ഉന്നയിക്കേണ്ടത്. എതിരാളികള്‍ക്ക് ആയുധം കൊടുക്കുന്ന സമീപനം സ്വീകരിക്കരുത്. മക്കള്‍ ചെയ്ത കുറ്റത്തിന്റെ പേരില്‍ പാര്‍ട്ടി നേതാവായ അച്ഛനെയും അച്ഛന്റെ പാര്‍ട്ടിയേയും ആക്രമിക്കുന്നത് തുടരുകയാണെന്നും നേതാക്കന്മാരുടെ മക്കളുടെ ജോലിയും മറ്റും ചൂണ്ടിക്കാണിച്ച് നേതാക്കളെ വ്യത്യസ്ത തട്ടുകളിലാക്കാന്‍ നവമാധ്യമങ്ങളിലൂടെയും മറ്റും ശ്രമിക്കുന്നുണ്ടെന്നും പി.ജയരാജന്‍ കുറിപ്പില്‍ പറയുന്നു.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ പരാതി ഉയര്‍ത്തിയാണ് സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. ജയരാജന്റെ മക്കള്‍ കല്ല് ചുമക്കുകയും ഹോട്ടലില്‍ പണിയെടുക്കുകയും ചെയ്യുമ്പോഴാണ് കോടിയേരിയുടെ മക്കള്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന വിവാദങ്ങളില്‍ അകപ്പെടുന്നതെന്നും സി.പി.ഐ.എം അനുകൂല ഗ്രൂപ്പുകളിലും ചര്‍ച്ചകള്‍ ഉയർന്നതിന് പിന്നാലെയാണ് പി ജയരാജൻ അണികൾക്ക് നിർദേശവുമായി രംഗത്തെത്തിയത്.

ആന്തുർ വിഷയത്തിന് പിന്നാലെ കണ്ണൂർ ജില്ലാ ഘടകത്തിലെ വിഭാഗീയത മറനീക്കി പുറത്ത് വന്നത് പാർട്ടിയെ തീർത്തും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് സിപിഎം അനുകൂല ഗ്രൂപ്പുകളിൽ ജയാരാജനെ മാതൃകയാക്കണമെന്ന നിലപാടുകൾ പാർട്ടി അണികളിൽ നിന്നുയർന്നിരിക്കുന്നത്. 

Tags:    

Similar News