ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ രണ്ടു വര്‍ഷത്തിനിടെ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്
2018 - 19 കാലത്ത് 1,00,490 കിലോ ബീഫ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ചോദ്യോത്തര വേളക്കിടെയാണ് വിജയ് രൂപാണി വ്യക്തമാക്കിയത്.
ഗാന്ധിനഗര്‍: ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്ന് രണ്ടു വര്‍ഷത്തിനിടെ അധികൃതര്‍ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രി വിജയ് രൂപാണി നിയമസഭയെ അറിയിച്ചതാണ് ഇക്കാര്യം. ഇതോടെ 2017-ല്‍ ഭേദഗതദി ചെയ്ത ഗോവധ നിരോധന നിയമത്തിന്റെ കാര്യക്ഷമത ചോദ്യം ചെയ്ത് കോണ്‍ഗ്രസ് രംഗത്തെത്തി.
പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ ആരോപിച്ചു. ഗോവധം നടത്തുന്നവര്‍ക്ക് ജീവപര്യന്തം തടവുശിക്ഷയാണ് ഭേദഗതി ചെയ്ത ഗുജറാത്ത് മൃഗസംരക്ഷണ നിയമത്തില്‍ വ്യവസ്ഥചെയ്യുന്നതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
2018 - 19 കാലത്ത് 1,00,490 കിലോ ബീഫ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്തുവെന്ന് ചോദ്യോത്തര വേളക്കിടെയാണ് വിജയ് രൂപാണി വ്യക്തമാക്കിയത്. സൂറത്തില്‍നിന്ന് 55,162 കിലോയും അഹമ്മദാബാദില്‍നിന്ന് 18,345 കിലോയും ദഹോദില്‍നിന്ന് 5934 കിലോയും ബീഫാണ് പിടികൂടിയത്. കശാപ്പുകാരില്‍നിന്ന് 3462 പശുക്കളെ രക്ഷപ്പെടുത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
പ്രതിപക്ഷം വിമർശനമുന്നയിച്ചതിന് പിന്നാലെ പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്ന ആരോപണവുമായി ആഭ്യന്തര സഹമന്ത്രി പ്രദീപ് സിങ് ജഡേജ രംഗത്തെത്തി. നിങ്ങള്‍ പശുവിനൊപ്പമാണോ കശാപ്പുകാര്‍ക്കൊപ്പമാണോ എന്ന് അദ്ദേഹം ചോദിച്ചു. പശുക്കടത്തിന് പിടികൂടിയ വാഹനത്തില്‍ പാര്‍ട്ടി ചിഹ്നം പതിച്ചിരുന്നുവെന്ന ആരോപണം ബിജെപിയെ അപകീര്‍ത്തിപ്പെടുത്താനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.