'രക്തസാക്ഷിത്വം ഇസ് ലാമിക് റിപ്പബ്ലിക്കിന്റെ അടിത്തറ ശക്തിപ്പെടുത്തും'; കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ക്കിടെ എക്‌സ് പേജില്‍ ലാരിജാനിയുടെ കൈയെഴുത്ത് കുറിപ്പ്

Update: 2026-03-17 10:38 GMT

തെഹ്‌റാന്‍: ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അലി ലാരിജാനി കൊല്ലപ്പെട്ടതായി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെ അദ്ദേഹത്തിന്റെ എക്‌സ് പേജില്‍ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള കൈയെഴുത്ത് കുറിപ്പ് പോസ്റ്റ് ചെയ്തു.

അടുത്തിടെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ നാവികരെ അനുസ്മരിച്ചു കൊണ്ടുള്ളതാണ് കുറിപ്പ്. അവരുടെ സംസ്‌കാരം ഇന്ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലാരിജാനിയുടെ കുറിപ്പില്‍ പറയുന്നു. ഇറാനിയന്‍ ഔദ്യോഗിക മാധ്യമവും കുറിപ്പ് പങ്കിട്ടിട്ടുണ്ട്.

'ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ നാവികസേനയിലെ ധീരരായ അംഗങ്ങളുടെ ഖബറടക്ക വേളയില്‍ അവരെ അനുസ്മരിക്കുന്നു. അവരുടെ ഓര്‍മ്മകള്‍ ഇറാനിയന്‍ ജനതയുടെ ഹൃദയങ്ങളില്‍ എപ്പോഴും നിലനില്‍ക്കും. ഈ രക്തസാക്ഷിത്വങ്ങള്‍ വരും വര്‍ഷങ്ങളില്‍ സായുധ സേനയുടെ ഘടനയ്ക്കുള്ളില്‍ ഇസ് ലാമിക് റിപ്പബ്ലിക്കിന്റെ സൈന്യത്തിന്റെ അടിത്തറയെ ശക്തിപ്പെടുത്തും. ഈ പ്രിയപ്പെട്ട രക്തസാക്ഷികള്‍ക്ക് ഉയര്‍ന്ന പദവികള്‍ നല്‍കണമെന്ന് ഞാന്‍ സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു'. ലാരിജാനി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.



അതേസമയം, ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ അലി ലാരിജാനിയെ വധിച്ചതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ലാരിജാനി കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഔദ്യോഗികമായി അറിയിച്ചു. ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളെ ലക്ഷ്യമാക്കി നടത്തിയ നീക്കത്തില്‍ ലാരിജാനിക്കൊപ്പം ഇറാന്റെ അര്‍ധസൈനിക വിഭാഗമായ 'ബാസിജ്' സേനയുടെ തലവന്‍ ഗുലാം റെസ സുലൈമാനിയും കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഫെബ്രുവരി 28ന് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം ഇറാന്റെ രാഷ്ട്രീയ-സൈനിക തീരുമാനങ്ങളില്‍ നിര്‍ണായക സ്വാധീനമുള്ള വ്യക്തിയായിരുന്നു അലി ലാരിജാനി. ഇറാന്റെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സംവിധാനങ്ങളെ പൂര്‍ണമായും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉന്നതതല ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി.

എന്നാല്‍, ലാരിജാനി കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഇറാന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഔദ്യോഗിക സന്ദേശം ഉടന്‍ പുറത്തുവിടുമെന്ന് ഇറാന്റെ സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും, അദ്ദേഹത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് വലിയ തോതിലുള്ള അവ്യക്തത തുടരുകയാണ്. ഇസ്രായേലിന്റെ അവകാശവാദം വെറും പ്രചാരണം മാത്രമാണെന്നാണ് ഇറാന്റെ പ്രാഥമിക പ്രതികരണം.

Tags: