ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണത്തിനൊരുങ്ങുന്നു; യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ട്

Update: 2023-03-09 04:44 GMT

വാഷിങ്ടണ്‍: ഉത്തരകൊറിയ വീണ്ടും ആണവപരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്ന് യുഎസ് ഇന്റലിജന്‍സ് റിപോര്‍ട്ട്. സൈന്യത്തിന്റെ ആധുനികവല്‍ക്കരണം ലക്ഷ്യമിട്ട് ഉത്തര കൊറിയ ഒരു ആണവായുധം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണെന്ന് നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ ഓഫിസ് റിപോര്‍ട്ട് ചെയ്തു. കിം തന്റെ ആണവ പദ്ധതികളെ ഉപേക്ഷിക്കാന്‍ തയ്യാറല്ല. ആണവായുധങ്ങളുടെയും ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലുകളുടെയും (ഐസിബിഎം) പരീക്ഷണം തുടരും. കാലക്രമേണ ഒരു ആണവശക്തിയായി ഉത്തരകൊറിയയെ ലോകം അംഗീകരിക്കുമെന്ന് കിം കരുതുന്നതായും രഹസ്യാന്വേഷണ റിപോര്‍ട്ടില്‍ പറയുന്നു.

2006 മുതല്‍ ഇതുവരെ ആറ് ആണവപരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഓരോ സ്‌ഫോടനവും തീവ്രത വര്‍ധിക്കുന്നതായിരുന്നു. 2017ലാണ് ഉത്തരകൊറിയ അവസാനമായി ആണവ പരീക്ഷണം നടത്തിയത്. ക്രിപ്‌റ്റോകറന്‍സി മോഷണം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്നാണ് ഉത്തരകൊറിയ തങ്ങളുടെ ആണവ പദ്ധതികള്‍ക്ക് പണം നല്‍കുന്നത്. സമീപ വര്‍ഷങ്ങളില്‍, ഭൂഖണ്ഡാന്തര, ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ പരീക്ഷിച്ചു. കഴിഞ്ഞ ആറ് മാസമായി, യുഎസ്- ദക്ഷിണ കൊറിയ സംയുക്ത സൈനികാഭ്യാസത്തോടനുബന്ധിച്ച് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണങ്ങള്‍ നടത്തിവരികയാണ്.

Tags:    

Similar News