'ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ല'; കൂടുതല്‍ ഇഷ്ടം എംഎല്‍എ സേവനമെന്ന് ടി എന്‍ പ്രതാപന്‍

Update: 2023-01-10 06:03 GMT

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇനി മല്‍സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച് ടി എന്‍ പ്രതാപന്‍ എംപി. ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതായും പ്രതാപന്‍ പറഞ്ഞു. എംപിയായി പ്രവര്‍ത്തിച്ച കാലത്തേക്കാള്‍ എംഎല്‍എയായി പ്രവര്‍ത്തിച്ച കാലമാണ് കൂടുതല്‍ ജനങ്ങളെ സേവിക്കാനായത്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ മല്‍സരസ്ഥാനത്ത് നിന്നും മാറ്റുന്നതാവും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തൃശൂരില്‍ നല്ല പകരക്കാരന്റെ പേര് തന്റെ മനസ്സിലുണ്ട്. പക്ഷേ, അത് നിശ്ചയിക്കേണ്ടത് ഹൈക്കമാന്‍ഡായതിനാല്‍ പറയുന്നില്ല.

ആ സന്ദര്‍ഭത്തില്‍ നേതൃത്വം തന്നോട് ആരാഞ്ഞാല്‍ മനസ്സിലുള്ള 'വിന്നിങ് കാന്‍ഡിഡേറ്റിന്റെ' പേര് അറിയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ആര് സ്ഥാനാര്‍ഥിയാവണമെന്ന് നിശ്ചയിക്കുന്നത് പാര്‍ട്ടിയും ജനങ്ങളുമാണ്. സാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്ക സ്ഥിതിയുണ്ടാവരുതെന്ന് എന്‍എസ്എസ്സിന് മറുപടിയായി പ്രതാപന്‍ പറഞ്ഞു.

കോണ്‍ഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്ന പാര്‍ട്ടിയല്ല. മതസാമുദായിക സംഘടനകള്‍ പാര്‍ട്ടിയുടെ ജനപ്രതിനിധികളെ നിശ്ചയിക്കരുതെന്നും പ്രതാപന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, നിയമസഭയിലേക്ക് മല്‍സരിക്കാനാണ് ആഗ്രഹമെന്ന് ശശി തരൂരും പറഞ്ഞിരുന്നു. കേരളത്തില്‍ സജീവമാവണമെന്ന് എല്ലാവരും ആവശ്യപ്പെടുമ്പോള്‍ എങ്ങനെ പറ്റില്ലെന്ന് പറയുമെന്നാണ് തരൂര്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Tags:    

Similar News