നിപ ബാധിച്ച് ചികില്‍സയിലായിരുന്ന യുവാവ് നാളെ ആശുപത്രി വിടും; യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ച് ആശുപത്രി അധികൃതര്‍

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 53 ദിവസത്തെ ചികില്‍സയ്ക്കു ശേഷമാണ് യുവാവ് നാളെ ആശുപത്രി വിടുന്നത്.നാളെ രാവിലെ എട്ടു മുതല്‍ ആശുപത്രിയില്‍ യുവാവിന് യാത്ര അയപ്പു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്

Update: 2019-07-22 12:44 GMT

കൊച്ചി: നിപ വൈറസ് ബാധിച്ച് ചികില്‍സയിലിരിക്കുന്ന എറണാകുളം പറവൂര്‍ വടക്കേക്കര സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും.എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ 53 ദിവസത്തെ ചികില്‍സയ്ക്കു ശേഷമാണ് യുവാവ് നാളെ ആശുപത്രി വിടുന്നത്.നാളെ രാവിലെ എട്ടു മുതല്‍ ആശുപത്രിയില്‍ യുവാവിന് യാത്ര അയപ്പു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. മെയ് 30 നാണ് 23 വയസുള്ള എന്‍ജീനീയറിംഗ് വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടിയത്.ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് നിപാ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി തുടര്‍ന്ന് ആശുപത്രി അധികൃതര്‍ വിവരം ആരോഗ്യവകുപ്പിനെ അറിയിച്ചു.

പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ നിപ ബാധ സ്ഥിരീകരിച്ചതോടെ എറണാകുളത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ വിപുലമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. യുവാവിനെ പരിചരിച്ച നേഴ്‌സുമാരും സമ്പര്‍ക്കം പുലര്‍ത്തിയവരുമടക്കം 300 ലധികം പേരുടെ പട്ടിക തയാറാക്കി ഇവരെ നിരന്തരമായി നിരീക്ഷിക്കുകയും സംശയം തോന്നിയവെ കളമശേരി മെഡിക്കല്‍ കോളജില്‍ പ്രത്യേകം തയാറാക്കിയ ഐസലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രത്തില്‍ നിന്നടക്കം വിദഗ്ദ സംഘം എറണാകുളത്തെിത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. രോഗം നിയന്ത്രണവിധേയമായിട്ടും ആരോഗ്യ വകുപ്പ് നീരീക്ഷണം തുടര്‍ന്നിരുന്നു. നാളെ നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ നിലവില്‍ എറണാകുളം ജില്ലയിലെ നിപ രോഗത്തിന്റെ അവസ്ഥ സംബന്ധിച്ച് മന്ത്രി കെ കെ ശൈലജ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. 

Tags:    

Similar News