പുല്‍വാമ ആക്രമണം: വാഹന ഉടമയെ തിരിച്ചറിഞ്ഞു; വിദ്യാര്‍ഥിയെന്ന് എന്‍ഐഎ

ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനായ ഇദ്ദേഹം വാഹനത്തില്‍ സ്‌ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു

Update: 2019-02-25 15:18 GMT

ശ്രീനഗര്‍: പുല്‍വാമയില്‍ സിആര്‍പിഎഫ് സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണത്തിന് ഉപയോഗിച്ച വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറിയിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി 14നു 40 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് ഉപയോഗിച്ച മാരുതി എക്കോ കാറിന്റെ ഉടമ അനന്ത്‌നാഗ് ജില്ലയിലെ സജ്ജാദ് ഭട്ടാണെന്നും ഇയാള്‍ ഷോപിയാനിലെ സിറാജുല്‍ ഉലൂം എന്ന സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണെന്നും എന്‍ഐഎ കണ്ടെത്തി. ജെയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകനായ ഇദ്ദേഹം ആയുധങ്ങളുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങങ്ങളില്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. എന്നാല്‍ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പുല്‍വാമ ആക്രമണം അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച നിര്‍ണായക വഴിത്തിരിവാണിതെന്നു എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ച എംഎ 3 ഇആര്‍എല്‍എഫ് 1 എസ് 00183735 ചേസിസ് നമ്പറും ജി 12 ബിഎന്‍ 164140 എന്‍ജിന്‍ നമ്പറുമുള്ള മാരുതി എക്കാ കാര്‍ 2011ല്‍ അനന്ത്‌നാഗ് ജില്ലയിലെ ഹെവന്‍ കോളനിയിലെ മുഹമ്മദ് ജലീല്‍ അഹ്മദ് ഹഖാനിയാണ് വിറ്റത്. ഇത് ഏഴു തവണ കൈമാറിയാണ് അനന്ത്‌നാഗ് ബിജ്‌ബെഹാറ ജില്ലയിലെ മുഹമ്മദ് മഖ്ബൂല്‍ ഭട്ടിന്റെ മകന്‍ സജ്ജാദ് ഭട്ടിന്റെ കൈവശം ആക്രമണത്തിനു 10 ദിവസം മുമ്പ് ഫെബ്രുവരി നാലിന് എത്തിയത്. ഇദ്ദേഹത്തിന്റെ വീട്ടില്‍ കശ്മീര്‍ പോലിസിന്റെ സഹായത്തോടെ എന്‍ഐഎ നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ ലഭിച്ചത്. പരിശോധന സമയം സജ്ജാദ് ഭട്ട് വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ ജെയ്‌ഷെ മുഹമ്മദ് എന്ന സംഘടനയില്‍ ചേര്‍ന്നിരുന്നു. അഫ്‌സല്‍ ഗുരു എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന സജ്ജാദ് ഫിദായീന്‍ സ്‌ക്വാഡിന്റെ ഭാഗമായത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ പ്രചരിച്ച ചിത്രത്തില്‍ എകെ 47 റൈഫിള്‍സും ഗ്രനേഡുകളും പിസ്റ്റളുകളുമായാണ് സജ്ജാദ് ഭട്ടുള്ളതെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.






Tags:    

Similar News