പരീക്ഷ തട്ടിപ്പ്: നീലേശ്വരത്തെ വിദ്യാര്‍ഥികള്‍ വീണ്ടും പരീക്ഷയെഴുതും

എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു. ഇതോടെ രണ്ടു കുട്ടികള്‍ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതേണ്ടി വരും.

Update: 2019-05-15 11:16 GMT

കോഴിക്കോട്: മുക്കം നീലേശ്വരം സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ ഉത്തരപേപ്പര്‍ തിരുത്തി അധ്യാപകന്‍ പരീക്ഷ എഴുതി സംഭവത്തില്‍ എഴുതിയ പരീക്ഷ റദ്ദാക്കി പരീക്ഷ വീണ്ടും എഴുതണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദേശം വിദ്യാര്‍ഥികള്‍ അംഗീകരിച്ചു. ഇതോടെ രണ്ടു കുട്ടികള്‍ ഇംഗ്ലീഷ് പരീക്ഷ വീണ്ടും എഴുതേണ്ടി വരും.

തീരുമാനം കുട്ടികളുടെ രക്ഷിതാക്കള്‍ ആദ്യം എതിര്‍ത്തെങ്കിലും പിന്നീട് വഴങ്ങുകയായിരുന്നു. വരുന്ന സേ പരീക്ഷയ്ക്ക് ഒപ്പം വീണ്ടും പരീക്ഷ എഴുതാന്‍ കുട്ടികള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്.

അതേസമയം നീലേശ്വരം സ്‌കൂളിലെ പരീക്ഷ ആള്‍മാറാട്ട കേസില്‍ പ്രതിയായ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ചു.

കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിലാണ് അഡ്വക്കറ്റ് എം അശോകന്‍ മുഖേന ജാമ്യാപേക്ഷ നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് പകരം താന്‍ പരീക്ഷയെഴുതിയിട്ടില്ലെന്നാണ് അധ്യാപകന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. ഉത്തരക്കടലാസുകളില്‍ ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് പരീക്ഷാ ചുമതലയുള്ള പ്രിന്‍സിപ്പലടക്കമുള്ളവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്വമെന്ന് നിഷാദിന്റെ ജാമ്യാപേക്ഷയിലുണ്ട്.

എന്നാല്‍ ഇതിനുവിരുദ്ധമായി കുറ്റം പൂര്‍ണ്ണമായി അംഗീകരിക്കുന്ന മൊഴിയാണ് നേരത്തെ അധ്യാപകന്‍ വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം നല്‍കിയത്. മറ്റ് രണ്ട് പ്രതികളും ഇന്ന് ജാമ്യാപേക്ഷ നല്‍കിയേക്കും.ഹയര്‍ സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ നടത്തിയ തെളിവെടുപ്പിന്റെ റിപോര്‍ട്ട് വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചു.

Tags:    

Similar News