പൗരത്വ ഭേദഗതി നിയമം: ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലെന്ന് മോദി

ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് രാജ്യത്തെ യുവജനങ്ങളെ വഴിതെറ്റിക്കുന്നതെന്നും മോദി കൊല്‍ക്കത്തയില്‍ പറഞ്ഞു.

Update: 2020-01-12 09:27 GMT

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമത്തിന്റെ കാര്യത്തില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ലെന്നും ചില നിക്ഷിപ്ത താല്‍പ്പര്യക്കാരാണ് രാജ്യത്തെ യുവജനങ്ങളെ വഴിതെറ്റിക്കുന്നതെന്നും മോദി കൊല്‍ക്കത്തയില്‍ പറഞ്ഞു.

ആരുടെയും പൗരത്വം കളയാനല്ല നിയമം കൊണ്ടുവന്നിരിക്കുന്നത്. പൗരത്വം നല്‍കുകയാണ് നിയമത്തിലൂടെ ലക്ഷ്യംവയ്ക്കുന്നതെന്നും മോദി പറഞ്ഞു.

'പൗരത്വ ഭേദഗതി നിയമത്തില്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും സ്ഥാനമില്ല. അതിന്റെയൊന്നും ആവശ്യം ഇനിയില്ല. നിയമത്തെക്കുറിച്ച് രാജ്യത്തെ യുവാക്കള്‍ക്ക് ധാരാളം സംശയങ്ങളുണ്ട്. ചിലര്‍ തെറ്റിദ്ധാരണകള്‍ പരത്തുന്നതാണ് അതിനു കാരണം. യുവാക്കളുടെ സംശങ്ങള്‍ മാറ്റികൊടുക്കുകയാണ് നമ്മുടെ ദൗത്യം'. ബിജെപിയുടെ പൊതുപരിപാടിയില്‍ മോദി പറഞ്ഞു. ദ്വിദിന സന്ദര്‍ശനത്തിനായി കഴിഞ്ഞ ദിവസമാണ് മോദി ബംഗാളില്‍ എത്തിയത്.

പാക്കിസ്താനിലെ പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കണമെന്ന് ഗാന്ധിജി അടക്കമുള്ള മഹാന്മാര്‍ ആഗ്രഹിച്ചിരുന്നതായും മോദി പറഞ്ഞു.

Tags:    

Similar News