ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്ന് മുസ്‌ലിംകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു
ഞങ്ങൾ മുസ്‍ലിംകളായതുകൊണ്ട് ഞങ്ങളെ വേട്ടയാടുകയാണ്. പത്തോളം പൊലിസുകാർ വന്ന് ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷന്മാർ എവിടെയെന്ന് ചോദിക്കും. ഞങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും.
ബിജ്‌നോർ: പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിനിടയിൽ രണ്ട് പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്ന് മുസ്‌ലിംകൾ കൂട്ടത്തോടെ പലായനം ചെയ്യുന്നു. പ്രതിഷേധത്തിന് പിന്നാലെ പൊലിസ് വ്യാപകമായി മുസ്‌ലിംകളുടെ വീടുകൾ തകർക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറഞ്ഞു. ബിജ്‌നോറിലെ നെഹ്‌തോർ ഗ്രാമത്തിലാണ് പൊലിസിന്റെ നടപടി.
ഏകദേശം 10 പേരെയാണ് പ്രതിഷേധിച്ചതിന്റെ പേരിൽ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തത്. 3,000 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരേ നടന്ന പ്രതിഷേധത്തിന് പിന്നാലെ ഉത്തർപ്രദേശ് പൊലിസ് വ്യാപകമായി വീടുകൾ തകർക്കുകയും സ്ത്രീകളെ ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷ അംഗങ്ങൾ എവിടെയാണെന്ന് ചോദിക്കുകയും ചെയ്യുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഇന്ത്യ ടുഡേയാണ് ഇക്കാര്യം റിപോർട്ട് ചെയ്തത്.
വീടും വീട്ടുപകരണങ്ങളും പോലിസ് നശിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ മുസ്‍ലിംകളായതുകൊണ്ട് ഞങ്ങളെ വേട്ടയാടുകയാണ്. പത്തോളം പൊലിസുകാർ വന്ന് ഭീഷണിപ്പെടുത്തി വീട്ടിലെ പുരുഷന്മാർ എവിടെയെന്ന് ചോദിക്കും. ഞങ്ങൾക്ക് അറിയില്ലെന്ന് പറഞ്ഞാൽ ഞങ്ങളെ ഉപദ്രവിക്കുകയും കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്യും. പൊലിസിന്റെ നടപടിയെക്കുറിച്ച് പുറത്തു പറയരുതെന്ന് അവർ ഭീഷണിപ്പെടുത്തുന്നതായും പ്രദേശവാസികൾ പറയുന്നു.
പേരറിയാത്ത 3,000ത്തോളം പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം പുറത്തു പറഞ്ഞാൽ വീട്ടിലെ അംഗങ്ങളെ എഫ്ഐആറിൽ ഉൾപ്പെടുത്തുമെന്നും പൊലിസ് ഭീഷണിപ്പെടുത്താറുണ്ട്. നിരവധി വീടുകൾ പൂട്ടിക്കിടക്കുന്ന അവസ്ഥയിലാണ്. പൊലിസ് നടപടി ഭയന്ന് ഇവർ നാടുവിട്ടു പോയതാണെന്നാണ് അയൽവാസികൾ പറയുന്നത്. എട്ടോളം കുടുംബങ്ങൾ ഇവിടെ നിന്നും നേരത്തേ പലായനം ചെയ്തിട്ടുണ്ട്.