കോട്ടയം അരീപ്പറമ്പില്‍ 15കാരിയെ പീഡിപ്പിച്ച് കൊന്ന് കുഴിച്ചുമൂടി

സംഭവവുമായി ബന്ധപ്പെട്ട് ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയായ അജേഷ് എന്നയാളെ പോലിസ് അറസ്റ്റു ചെയ്തു

Update: 2019-01-19 12:19 GMT

കോട്ടയം: അരീപ്പറമ്പിലെ സ്വകാര്യ ഇഷ്ടിക കമ്പനി പരിസരത്ത് പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ഇഷ്ടിക കമ്പനിയിലെ തൊഴിലാളിയായ അജേഷ് എന്നയാളെ പോലിസ് അറസ്റ്റു ചെയ്തു. കാണാതായ പതിനഞ്ചുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കി.

അയര്‍ക്കുന്നം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് രക്ഷിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തലാണ് പെണ്‍കുട്ടിയുടെ സുഹൃത്തും ഇഷ്ടിക കമ്പനി ജീവനക്കാരനുമായ അജേഷിലേക്ക് പോലിസ് എത്തിയത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി ജോലി ചെയ്യുന്ന സ്വകാര്യ ഇഷ്ടിക കമ്പനി പരിസരത്ത് മൃതദേഹം കുഴിച്ചുമൂടുകയും ചെയ്തതായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇയാളെ സംഭവസ്ഥലത്തെത്തിച്ച് നടത്തിയ പരിശോധനയിലാണ് ഇഷ്ടിക കമ്പനി പരിസരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്. മണ്‍തിട്ടയോട് ചേര്‍ന്ന് കുഴിച്ചുമൂടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പോലിസ് പുറത്തുവിട്ടിട്ടില്ല. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അജേഷ്.

Tags:    

Similar News