പുല്‍വാമ ആക്രമണത്തെക്കുറിച്ച് മോദിക്ക് എല്ലാം അറിയാമായിരുന്നു: മമത ബാനര്‍ജി

രാഷ്ട്രീയ ലാഭത്തിന് വേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയിലാണ് മമതാ ബാനര്‍ജി മോദിക്കെതിരെ ആഞ്ഞടിച്ചത്.

Update: 2019-02-25 13:36 GMT

കൊല്‍ക്കത്ത: പുല്‍വാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. രാഷ്ട്രീയ ലാഭത്തിന് വേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയിലാണ് മമതാ ബാനര്‍ജി മോദിക്കെതിരെ ആഞ്ഞടിച്ചത്.

സ്വേച്ഛാധിപത്യ സര്‍ക്കാരാണ് നരേന്ദ്രമോദിയുടേത്. പുല്‍വാമയില്‍ ആക്രമണം നടക്കാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുകളുണ്ടായിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ലെന്ന് മമത ചോദിച്ചു. രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത പറഞ്ഞു.

യുദ്ധഭീതി സൃഷ്ടിച്ച് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മുതലെടുക്കാനാണ് ഭീകരാക്രമണത്തിലൂടെ സര്‍ക്കാര്‍ ശ്രമിച്ചത്. ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് രണ്ട് സഹോദരന്മാരാണെന്നും(അമിത് ഷാ, നരേന്ദ്രമോദി) അവരുടെ കൈകളില്‍ നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി തൃണമൂല്‍ പ്രവര്‍ത്തകര്‍ ജാഗരൂകരായി കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 42 സീറ്റുകളിലും വിജയിക്കാനാകുമെന്നും മമതാ ബാനര്‍ജി അവകാശപ്പെട്ടു 

Tags: