മോദിയുടെ ഹെലികോപ്ടര്‍ പരിശോധിച്ച ഉദ്യോഗസ്ഥന്റെ സസ്‌പെന്‍ഷന്‍ സ്‌റ്റേ ചെയ്തു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥനെതിരായ നടപടി അസാധാരണമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.

Update: 2019-04-25 17:46 GMT

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ചതിന് ഒഡീഷയിലെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ ഐഎഎസ് ഓഫിസര്‍ മുഹമ്മദ് മുഹ്‌സിനെ സസ്‌പെന്റ് ചെയ്ത നടപടി സ്‌റ്റേ ചെയ്തു. കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേതാണ് നടപടി. ഇത് സംബന്ധിച്ച കേസ് ജൂണ്‍ മൂന്നിന് വീണ്ടും പരിഗണിക്കും. പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിച്ചെന്ന് കാണിച്ചായിരുന്നു സമ്പല്‍പൂരില്‍ മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധനക്ക് വിധേയമാക്കിയത്.

പതിനഞ്ച് മിനിറ്റോളം പരിശോധനയുടെ പേരില്‍ ഹെലികോപ്റ്റര്‍ തടഞ്ഞു വെച്ചിരുന്നു. എസ്പിജി പ്രത്യേക സുരക്ഷയുള്ളവര്‍ക്ക് നല്‍കുന്ന ഇളവുകള്‍ പരിഗണിക്കാതെ പരിശോധന നടത്തിയെന്നായിരുന്നു മുഹമ്മദ് മുഹ്‌സിനെതിരെ കമ്മീഷന്‍ ആരോപിച്ച കുറ്റം.

ജില്ലാ കലക്ടറുടെയും ഡിഐജിയുടെയും റിപ്പോര്‍ട്ട് പ്രകാരമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തത്. മോദിയുടെ സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളടക്കം വ്യാപക പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഉദ്യോഗസ്ഥനെതിരായ നടപടി അസാധാരണമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം.

Tags:    

Similar News