രണ്ട് അവസരം നഷ്ടപ്പെടുത്തി; മുത്തലാഖ് ബില്ല് മൂന്നാമത്തെ അവസരമെന്ന് കോണ്‍ഗ്രസിനോട് മോദി

രണ്ടുതവണ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും അവസരം ലഭിച്ചിട്ട് കോണ്‍ഗ്രസ് അത് നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

Update: 2019-06-26 06:44 GMT

ന്യൂഡല്‍ഹി: മുത്തലാഖ് ബില്ല് ഏതെങ്കിലും മതവുമായി ബന്ധപ്പെട്ടതല്ല മറിച്ച് ലിംഗസമത്വത്തിന്റെ വിഷയമാണെന്ന് ലോക്‌സഭയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ത്രീ ശാക്തീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രണ്ടുതവണ സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും അവസരം ലഭിച്ചിട്ട് കോണ്‍ഗ്രസ് അത് നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും മോദി കുറ്റപ്പെടുത്തി.

കഴിഞ്ഞ മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് പാസാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെതുടര്‍ന്ന് പാസാക്കാന്‍ ആയിരുന്നില്ല. തുടര്‍ന്ന് ആണ് നടപ്പുപാര്‍ലമെന്റ് സമ്മേളനത്തിലും ലോക്‌സഭയില്‍ ബില്ല് പാസാക്കിയത്. രാജ്യസഭാ പാസാക്കിയാലെ ബില്ല് നിയമമാവൂ. അതിന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

1950കളില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ കോണ്‍ഗ്രസിന് അവസരം ലഭിച്ചു. എന്നാല്‍, അവര്‍ ഹിന്ദു ചട്ടവുമായി മുന്നോട്ട് പോയി. ശാബാനു കേസിന്റെ പശ്ചാത്തലത്തില്‍ 1980കളില്‍ വീണ്ടും കോണ്‍ഗ്രസിന് അവസരം ലഭിച്ചു. അതിന് സുപ്രിംകോടതിയുടെ പിന്തുണയും ലഭിച്ചു. ലിംഗസമത്വം നടപ്പാക്കാനുള്ള അപൂര്‍വ്വ അവസരമാണ് അന്ന് ലഭിച്ചത്. പക്ഷേ, അന്നും കോണ്‍ഗ്രസ് യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് പ്രവര്‍ത്തിച്ചില്ലെന്നും മോദി പറഞ്ഞു.എന്‍ഡിഎ സഖ്യത്തിലെ ജെഡിയു ഉള്‍പ്പെടെയുള്ള നിരവധി പാര്‍ട്ടികള്‍ ബില്ലിലെ വ്യവസ്ഥകള്‍ക്കെതിരെ രംഗത്തുണ്ട്. മുത്തലാഖ് വഴി വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന മുസ്‌ലിം പുരുഷനെ മൂന്ന് വര്‍ഷം തടവിലിടുന്ന വ്യവസ്ഥയാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്.

Tags:    

Similar News