മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി

എളമക്കര സ്വദേശി ഷംസു (61, റിട്ട. പോര്‍ട് ട്രസ്റ്റ്), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 30കാരനായ മകന്‍ സനലിനെ എളമക്കര പോലിസ് കസ്റ്റഡിയിലെടുത്തു.

Update: 2019-10-21 16:15 GMT

കൊച്ചി: മാനസികാസ്വാസ്ഥ്യമുള്ള യുവാവ് മാതാപിതാക്കളെ വീടിനുള്ളില്‍ കൊലപ്പെടുത്തി. എളമക്കര സ്വദേശി ഷംസു (61, റിട്ട. പോര്‍ട് ട്രസ്റ്റ്), ഭാര്യ സരസ്വതി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 30കാരനായ മകന്‍ സനലിനെ എളമക്കര പോലിസ് കസ്റ്റഡിയിലെടുത്തു.

ചുറ്റികകൊണ്ട് തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് പ്രഥമിക നിഗമനം. ശരീരത്തില്‍ മുറിവുകളുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ചുറ്റിക, കത്തി, ഹാക്‌സോ ബ്ലേഡ് എന്നിവ കണ്ടെടുത്തു. തിങ്കളാഴ്ച രാവിലെ ഒമ്പതരയ്ക്കാണ് സംഭവം.

മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് തൃക്കാക്കര അസി. കമീഷണര്‍ വി കെ രാജു പറഞ്ഞു. സ്വകാര്യ ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തില്‍ സനല്‍ വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്നുവെന്ന് പൊലിസ് സ്ഥിരീകരിച്ചു.

ഇയാള്‍ അക്രമസ്വാഭാവം കാണിക്കാറില്ലെന്ന് സമീപവാസികള്‍ പറഞ്ഞു. സമീപത്തുതാമസിക്കുന്ന ബന്ധു ഷംസുവിന്റെ വീട്ടിലെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുറന്നുകിടന്ന ജനല്‍ വഴി കണ്ട സനലിനോട് അച്ഛനും അമ്മയും എവിടെയെന്ന് ചോദിച്ചപ്പോള്‍ മുകളിലുണ്ടെന്നായിരുന്നു മറുപടി. ഇരുവരെയും താഴേക്ക് കാണാത്തതിനാല്‍ സംശയം തോന്നിയ ഇയാള്‍ സമീപവാസികളെയും പോലിസിനെയും അറിയിച്ചു. എളമക്കര പോലിസ് എത്തി വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് മുകള്‍നിലയിലെ മുറിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സനലിന് നല്‍കാനുള്ള മരുന്ന് സരസ്വതിയുടെ കൈയിലുണ്ടായിരുന്നു. സനലിനെ രാത്രി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി.

Tags:    

Similar News