ഡല്‍ഹിയില്‍ മദ്യശാലകള്‍ തുറന്നു: തടിച്ചുകൂടിയത് ആയിരക്കണക്കിന് ജനങ്ങള്‍

മദ്യശാലയ്ക്കു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മദ്യകടകള്‍ അടച്ചു.

Update: 2020-05-04 10:14 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ലോക്ക്ഡൗണിന് ശേഷം മദ്യവില്‍പനശാലകള്‍ തുറന്നപ്പോള്‍ മദ്യം വാങ്ങാനെത്തിയത് ആയിരത്തിലധികം പേര്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒരുപാട് ആളുകളാണ് മദ്യ ശാലകളുടെ പുറത്ത് കൂട്ടം കൂടി നിന്നത്. സാഹചര്യം നിയന്ത്രണ വിധേയമാക്കാന്‍ പോലിസ് സ്ഥലത്തെത്തി. മദ്യശാലയ്ക്കു മുന്നില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് ലാത്തിവീശി. തുടര്‍ന്ന് കിഴക്കന്‍ ഡല്‍ഹിയിലെ മദ്യകടകള്‍ അടച്ചു.ഡല്‍ഹിയില്‍ മാത്രം 150 ഓളം കടകളാണ് ഇന്ന് തുറന്നത്.

അതേസമയം ലോക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ അനുവദിച്ച ഇളവുകളുടെ ഭാഗമായി മറ്റു സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളോടെ മദ്യവില്‍പനശാലകള്‍ തുറന്നു. ഉത്തര്‍പ്രദേശ്, ബംഗാള്‍ , മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കര്‍ണാടക, അസം, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് മദ്യവില്‍പനശാലകള്‍ തുറന്നത്. കടകള്‍ വില്‍പ്പനയ്ക്കായി തുറക്കുന്നതിന് മുമ്പുതന്നെ അതിരാവിലെ മുതല്‍ ആളുകള്‍ മദ്യവില്‍പ്പനശാലകള്‍ക്ക് പുറത്ത് തടിച്ചുകൂടിയിരുന്നു. മദ്യം വാങ്ങാനെത്തുന്നവര്‍ രണ്ടു മീറ്റര്‍ വീതം അകലം പാലിച്ച് നില്‍ക്കണമെന്നു നിര്‍ദേശമുണ്ടെങ്കിലും പലയിടത്തും ആദ്യ ദിവസം തന്നെ ഇതു പാലിക്കപ്പെട്ടില്ല. കണ്ടെയ്ന്‍മെന്റ് സോണ്‍, ഹോട്‌സ്‌പോട്ട് എന്നിവിടങ്ങളിലൊഴികെയുള്ള മദ്യക്കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഉത്തര്‍പ്രദേശില്‍ ഷോപ്പിങ് മാള്‍ ഒഴികെയുള്ള ഇടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യശാലകള്‍ തുറന്നു. രാവിലെ പത്ത് മണി മുതല്‍ വൈകിട്ട് ഏഴു വരെയാണു പ്രവര്‍ത്തനം. ബംഗാളില്‍ ഗ്രീന്‍ സോണുകളില്‍ മാത്രമാണ് മദ്യക്കടകള്‍ തുറക്കാന്‍ അനുമതിയുള്ളത്. ഒരു സമയം അഞ്ചുപേരില്‍ കൂടുതല്‍ പേര്‍ കടകളിലുണ്ടാകരുതെന്നും ഉത്തരവുണ്ട്.



Tags:    

Similar News