ലോക്ക് ഡൗണ്‍: പാസ് ഉപയോഗിച്ച് ഗര്‍ഭിണികള്‍ക്ക് കേരളത്തിലേക്കു വരാം; ഉത്തരവിറങ്ങി

Update: 2020-04-16 02:50 GMT

കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ കാലയളവില്‍ ഗര്‍ഭിണികളെയും ചികില്‍സയ്ക്കായി കേരളത്തിലേക്ക് എത്തുന്നവരെയും ചെക്ക്‌പോസ്റ്റ് കടത്തി വിടാന്‍ മാര്‍ഗ നിര്‍ദേശങ്ങളായി. ചീഫ് സെക്രട്ടറിയുടെ ഓഫിസാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ബന്ധുക്കളുടെ മരണവുമായി ബന്ധപ്പെട്ട് എത്തുന്നവരെയും പാസിന്റെയും സത്യവാങ്മൂലത്തിന്റെയും അടിസ്ഥാനത്തിലാവും കടത്തിവിടുക. പ്രസവത്തിനും ചികില്‍സയ്ക്കുമായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളീയര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് നടപടി.

    കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ശ്രമിച്ച ഗര്‍ഭിണിയെ മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ തടഞ്ഞിരുന്നു. പിന്നീട് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് ഇവര്‍ക്ക് യാത്രാ ഇളവ് അനുവദിച്ചത്. കേരളത്തിലേക്ക് എത്തുന്ന ഗര്‍ഭിണികള്‍ക്ക് പ്രസവ തിയ്യതി രേഖപ്പെടുത്തിയതും റോഡ് മാര്‍ഗം സഞ്ചരിക്കാനുള്ള ആരോഗ്യസ്ഥിതി സാക്ഷ്യപ്പെടുത്തിയതുമായ ഗൈനക്കോളജിസ്റ്റിന്റെ മെഡിക്കല്‍ റിപോര്‍ട്ട് വേണം. ഇപ്പോള്‍ താമസിക്കുന്ന സംസ്ഥാനത്തെ അധികൃതരില്‍ നിന്ന് ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ യാത്രാ പാസ് വാങ്ങണം. ഗര്‍ഭിണികള്‍ക്കൊപ്പമുള്ള കുട്ടികളെയും കടത്തിവിടും. എന്നാല്‍ വാഹനത്തില്‍ മൂന്ന് പേരില്‍ കൂടുതല്‍ പാടില്ല. സാമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്.




Tags:    

Similar News