വാര്‍ത്ത നല്‍കാന്‍ കൈക്കൂലി; ബിജെപിക്കെതിരേ പ്രസ് ക്ലബ്ബിന്റെ പരാതി

നേതാവ് സംസ്ഥാന പ്രസിഡന്റിന്റെ മുന്നില്‍വച്ച് പണം അടങ്ങിയ കവര്‍ കൈമാറിയതെന്നു ലേ പ്രസ് ക്ലബ്ബ് അംഗം റിന്‍ചെന്‍ ആങ്‌മോ പറഞ്ഞു

Update: 2019-05-05 04:01 GMT

ജമ്മു: അഞ്ചാംഘട്ട വോട്ടെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വാര്‍ത്തകള്‍ നല്‍കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപി നേതാക്കള്‍ പണം നല്‍കിയെന്നു പരാതി. ലേ(ലഡാക്ക്) പ്രസ് ക്ലബ്ബ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഉത്തരവിട്ടു. വ്യാഴാഴ്ച ലേയിലെ ഹോട്ടല്‍ സിങ്‌ഗെ പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനു ശേഷം ബിജെപി സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന, എംഎല്‍സി വിക്രം റന്താവ എന്നിവര്‍, തങ്ങളുടെ വാര്‍ത്തകള്‍ക്ക് വോട്ടര്‍മാരെ സ്വാധീനിക്കുന്ന വിധത്തില്‍ നല്ല പ്രാധാന്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് കവറിലാക്കി പണം കൊടുത്തെന്നാണു പരാതി. എന്നാല്‍ പണം നിരസിച്ച മാധ്യമപ്രവര്‍ത്തകര്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി നടപടിയാവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. താനുള്‍പ്പെടെ നാലു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് സംസ്ഥാന പ്രസിഡന്റിന്റെ മുന്നില്‍വച്ച് പണം അടങ്ങിയ കവര്‍ കൈമാറിയതെന്നു ലേ പ്രസ് ക്ലബ്ബ് അംഗം റിന്‍ചെന്‍ ആങ്‌മോ പറഞ്ഞു. സംശയം തോന്നി തുറന്നുനോക്കിയപ്പോള്‍ അതില്‍ 500 രൂപയാണെന്നു മനസ്സിലായതോടെ കവര്‍ തിരിച്ചു മേശപ്പുറത്ത് വയ്ക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. എന്നാല്‍ ആരോപണം അവിശ്വസനീയമാണെന്നും മാധ്യമപ്രവര്‍ത്തകരോട് തങ്ങള്‍ക്ക് എപ്പോഴും നല്ല ബഹുമാനമാണെന്നും ബിജെപി നേതാവ് പ്രതികരിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ ആന്ഡവി ലവാസ പറഞ്ഞു. ലഡാക്കില്‍ ചതുഷ്‌കോണ മല്‍സരമാണ് നടക്കുന്നത്. ബിജെപിയുടെ സെറിങ്, കോണ്‍ഗ്രസിനു വേണ്ടി സഫല്‍ബര്‍, നാഷനല്‍ കോണ്‍ഫറന്‍സിനു വേണ്ടി സജ്ജാദ് ഹുസയ്ന്‍, പിഡിപിയുടെ സ്വതന്ത്രസ്ഥാനാര്‍ഥി അസ്ഗര്‍ അളി ഖര്‍ബലേ എന്നിവരാണ് ജനവിധി തേടുന്നത്. മുസ്‌ലിം ഭൂരിപക്ഷ മേഖലയായ ഇവിടെ കോണ്‍ഗ്രസും ബിജെപിയും ബുദ്ധമതക്കാരനെയാണ് സ്ഥാനാര്‍ഥിയിക്കായിട്ടുള്ളത്. 2014ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വെറും 36 വോട്ടിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. ബിജെപി നേതാവും മുന്‍ എംപിയുമായ തപ്‌സ്തന്‍ ഷെവാഗും അനുയായികളും നവംബറില്‍ പാര്‍ട്ടിയില്‍ നിന്നു രാജിവച്ചതിനു ശേഷം വന്‍ കൊഴിഞ്ഞുപോക്കാണുണ്ടായിട്ടുള്ളത്. നിരവധി നേതാക്കളും പാര്‍ട്ടി വിട്ടു.




Tags:    

Similar News