കേരളം: ബിജെപിക്കു നഷ്ടമായത് 'സുവര്‍ണാവസരങ്ങ'ളുടെ ചാകര

ദേശീയ തലത്തില്‍ പാര്‍ട്ടി വന്‍തരംഗമുണ്ടാക്കി വീണ്ടും അധികാരമേറിയപ്പോള്‍ കേരളം ബിജെപിക്കു സമ്മാനിച്ചത് കടുത്ത നിരാശയും മോഹഭംഗങ്ങളും മാത്രം. പതിവുപരാജയങ്ങളുടെ പല്ലവിയിലൊതുങ്ങുന്നതല്ല ഇത്തവണ കുമ്മനവും കെ സുരേന്ദ്രനും നേരിട്ട തോല്‍വിയുടെ ആഘാതം.

Update: 2019-05-24 05:22 GMT

പി സി അബ്ദുല്ല

കോഴിക്കോട്: പുഴ നീന്തിക്കടന്നപ്പോള്‍ കരയകന്നതുപോലെയായി ഇത്തവണ കേരളത്തില്‍ ബിജെപിയുടെ അവസ്ഥ. ദേശീയ തലത്തില്‍ പാര്‍ട്ടി വന്‍തരംഗമുണ്ടാക്കി വീണ്ടും അധികാരമേറിയപ്പോള്‍ കേരളം ബിജെപിക്കു സമ്മാനിച്ചത് കടുത്ത നിരാശയും മോഹഭംഗങ്ങളും മാത്രം. പതിവുപരാജയങ്ങളുടെ പല്ലവിയിലൊതുങ്ങുന്നതല്ല ഇത്തവണ കുമ്മനവും കെ സുരേന്ദ്രനും നേരിട്ട തോല്‍വിയുടെ ആഘാതം. ചില മാധ്യമങ്ങളും അഭിപ്രായ സര്‍വേകളും കനിഞ്ഞുനല്‍കിയ ആത്മവിശ്വാസത്തില്‍ വലിയ ഭൂരിപക്ഷത്തോടെയുള്ള വിജയത്തില്‍ കുറഞ്ഞതൊന്നും തിരുവനന്തപുരത്തും പത്തനംതിട്ടയിലും പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നുമില്ല.

ഗവര്‍ണര്‍ സ്ഥാനം രാജിവയ്പിച്ച് കുമ്മനത്തെ തലസ്ഥാനത്തിറക്കിയതും ശ്രീധരന്‍പിള്ളയടക്കമുള്ളവരുടെ അവകാശവാദങ്ങള്‍ അവഗണിച്ച് സുരേന്ദ്രനെ പത്തനംതിട്ടയില്‍ സ്ഥാനാര്‍ഥിയാക്കിയതും ഉറച്ച വിജയപ്രതീക്ഷയില്‍തന്നെയായിരുന്നു. രണ്ടിടത്തും മേല്‍കോയ്മാ മാധ്യമങ്ങളുടെ അതിരുകവിഞ്ഞ പിന്തുണകൂടി ലഭിച്ചതോടെ ഭൂരിപക്ഷത്തിന്റെ കാര്യം കേന്ദ്രീകരിച്ചുമാത്രമായിരുന്നു കേരള ബിജെപിയിലെ ചര്‍ച്ചകള്‍. കേന്ദ്രത്തില്‍ വീണ്ടും അധികാരത്തിലെത്തുന്ന മോദി സര്‍ക്കാരില്‍ കുമ്മനം കാബിനറ്റ് റാങ്കോടെ മന്ത്രിയാവുമെന്ന സന്ദേശമാണ് ബിജെപി പ്രവര്‍ത്തകര്‍ക്കു കൈമാറിയത്.

പ്രചാരണകാലയളവില്‍തന്നെ കുമ്മനം നിവേദനങ്ങള്‍ സ്വീകരിച്ചുതുടങ്ങിയതും ഈ പ്രതീക്ഷയിലായിരുന്നു. കേരളത്തില്‍നിന്നുള്ള ചെറുപ്പക്കാരനായ നിയുക്ത കേന്ദ്രമന്ത്രിയെന്ന പരിവേഷമാണ് കെ സുരേന്ദ്രനും ചില കേന്ദ്യങ്ങള്‍ കല്‍പിച്ചു നല്‍കിയത്. റിപ്പബ്ലിക് ടിവിയുടെ അവലോകനങ്ങളിലടക്കം കുമ്മനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനം ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍, കേരളത്തില്‍ അടുത്ത കാലത്തൊന്നും സംഭവിക്കാത്ത തരത്തില്‍ ന്യൂനപക്ഷ വോട്ടുകള്‍ തിരുവനന്തപുരത്തും പത്തനംതിട്ടയിലും ഏകീകരിക്കപ്പെട്ടത് ബിജെപി മുന്നേറ്റത്തെ അക്ഷരാര്‍ഥത്തില്‍ പിടിച്ചുകെട്ടി. അവസാനനിമിഷം അപകടം മണത്തതോടെ തിരുവനന്തപുരത്ത് ഒരു മുസ്‌ലിം ഗ്രൂപ്പിന്റെയും പത്തനംതിട്ടയില്‍ മൂന്ന് ക്രിസ്ത്യന്‍ വിഭാഗങ്ങളുടെയും വോട്ടുകള്‍ സ്വാധീനിക്കാന്‍ ബിജെപി കേന്ദ്രതലത്തില്‍ സമ്മര്‍ദങ്ങള്‍ ചെലുത്തിയെന്നാണ് സൂചനകള്‍.

എന്നാല്‍, ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനുള്ള ജാഗ്രത വോട്ടെടുപ്പിന്റെ അവസാന മണിക്കൂര്‍ വരെ ഫലപ്രദമായതോടെ ബിജെപിക്ക് പരാജയം നുകരേണ്ടിവന്നു. തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും പരാജയത്തില്‍ അവസാനിക്കുന്നില്ല കേരള ബിജെപിയെ കാത്തിരിക്കുന്ന പ്രതിസന്ധികള്‍. പി എസ് ശ്രീധരന്‍പിള്ളക്കെതിരായ പടയൊരുക്കമാണ് പാര്‍ട്ടിയില്‍ ആദ്യം പൊട്ടിപ്പുറപ്പെടാനിരിക്കുന്നത്. കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശമൊക്കെ നടത്തി പ്രവര്‍ത്തകരുടെ കൈയടി വാങ്ങാന്‍ ശ്രമിച്ചിട്ടും പാര്‍ട്ടിയില്‍ പിള്ളയ്‌ക്കെതിരേ തയ്യാറായിട്ടുള്ളത് ശബരിമല സമരതോല്‍വിയുടേതടക്കമുള്ള പഴുതടച്ച കുറ്റപത്രങ്ങളാണ്. രണ്ടാം മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാതിനിധ്യമുണ്ടാവാനുള്ള സാധ്യതയും വിദൂരമാണ്. കേരള ബിജെപി നേതൃത്വത്തില്‍ അമിത് ഷാക്കുണ്ടായിരുന്ന അവസാന പ്രതീക്ഷ കൂടിയാണ് ഈ തിരഞ്ഞെടുപ്പോടെ അസ്തമിച്ചത്.

Tags:    

Similar News