കവളപ്പാറയില്‍നിന്ന് നാല് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി; മരണം 37 ആയി, പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതം
നാലുഭാഗമായി തിരിച്ച് 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തം വിതച്ച മലപ്പുറം നിലമ്പൂര്‍ കവളപ്പാറയില്‍നിന്ന് ഇന്ന് നാല് മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. രാവിലെ തുടങ്ങിയ തിരച്ചിലിന് പിന്നാലെ രണ്ട് കുട്ടികളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കിഷോര്‍ (എട്ട്) ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ടാമത്തെ കുട്ടിയുടെ തിരിച്ചറിഞ്ഞിട്ടില്ല. തുടര്‍ന്നാണ് രണ്ടുപേരുടെ മൃതദേഹംകൂടി ലഭിച്ചത്. ഇതോടെ കവളപ്പാറ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. ഇനി 22 പേരെയാണ് കണ്ടെത്താനുള്ളത്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കവളപ്പാറ മുത്തപ്പന്‍കുന്നിടിഞ്ഞുണ്ടായ ഉരുള്‍പൊട്ടലില്‍ 59 പേരാണ് ഉള്‍പ്പെട്ടത്. ഒരാഴ്ച പിന്നിട്ട തിരച്ചിലിനൊടുവില്‍ 33 പേരെയാണ് ആകെ കണ്ടെത്താനായത്. ഇന്നലെ നടത്തിയ തിരച്ചിലില്‍ കമല (55), സുകുമാരന്‍ (63), രാധാമണി (58) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. നാലുഭാഗമായി തിരിച്ച് 14 മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചാണ് പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയിലും തിരച്ചില്‍ ഊര്‍ജിതമായി നടക്കുകയാണ്.
ഏഴുപേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളുടെ ഭൂപടം തയ്യാറാക്കിയാണ് പ്രത്യേകം തിരച്ചില്‍ നടത്തുന്നത്. ഇതിനകം പ്രദേശത്തുനിന്ന് 10 മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. മണംപിടിച്ച് മൃതദേഹം കണ്ടെത്തുന്ന സ്‌നിഫര്‍ ഡോഗുകളെയെത്തിച്ച് നടത്തിയ തിരച്ചില്‍ ആദ്യദിനം ഫലം കണ്ടില്ലെങ്കിലും ഇന്ന് വീണ്ടും ദൗത്യം തുടരുന്നുണ്ട്.