പോസ്റ്റര്‍ പതിച്ചതിനു രാജ്യദ്രോഹക്കുറ്റം; ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

വിദ്യാര്‍ഥികളോട് മാര്‍ച്ച് എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ജാമ്യം റദ്ദാക്കിയ നടപടിക്കെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Update: 2019-03-07 08:42 GMT

മലപ്പുറം: കോളജ് കാംപസില്‍ പോസ്റ്റര്‍ പതിച്ചതിനു രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസില്‍ വിദ്യാര്‍ഥികളുടെ ജാമ്യം റദ്ദാക്കിയ നടപടി ഹൈക്കോടതി മൂന്നാഴ്ച്ചത്തേക്ക് സ്‌റ്റേ ചെയ്തു. മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ബിരുദ വിദ്യാര്‍ഥികളും റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം പ്രതിനിധികളുമായ മുഹമ്മദ് റിന്‍ഷാദ്, മുഹമ്മദ് ഫരിസ് എന്നിവരുടെ ജാമ്യം ജില്ലാ കോടതി റദ്ദാക്കിയ നടപടിയാണ് ഹൈക്കോടതി സ്‌റ്റേ ചെയ്തത്.

പോലിസ് അറസ്റ്റ് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരത്തെ മലപ്പുറം മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയ നടപടി ജില്ലാ കോടതി റദ്ദാക്കി. രാജ്യദ്രോഹ കേസില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ് സ്വമേധയാ കേസ് പരിഗണിച്ചാണ് ജില്ലാ കോടതി വിദ്യാര്‍ഥികളുടെ ജാമ്യം റദ്ദാക്കിയത്.

വിദ്യാര്‍ഥികളോട് മാര്‍ച്ച് എട്ടിന് കോടതിയില്‍ ഹാജരാകാന്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ജാമ്യം റദ്ദാക്കിയ നടപടിക്കെതിരേ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ബുധനാഴ്ച്ച കേസ് പരിഗണിച്ച ഹൈക്കോടതി ജാമ്യം റദ്ദാക്കിയ നടപടി മൂന്നാഴ്ച്ചത്തേക്ക് സ്റ്റേ ചെയ്യുകയായിരുന്നു.

കശ്മീരികള്‍ക്ക് എതിരേയുള്ള സംഘപരിവാര്‍ അക്രമത്തില്‍ പ്രതിഷേധിക്കുക എന്ന പോസ്റ്റര്‍ പതിച്ചതിനാണ് വിദ്യാര്‍ഥികള്‍ക്കെതിരേ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.




Tags:    

Similar News