'കുനിയാന്‍ പറഞ്ഞപ്പോള്‍ കാല് നക്കിയവര്‍'; ഒരുവിഭാഗം മാധ്യമമേധാവികളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയതിനെതിരേ കെ ടി ജലീല്‍

Update: 2022-07-09 07:14 GMT

കോഴിക്കോട്: കേന്ദ്രമന്ത്രി അനുനരാഗ് താക്കൂര്‍ ഒരുവിഭാഗം മാധ്യമസ്ഥാപന മേധാവികളുടെ മാത്രം വിളിച്ചുചേര്‍ത്ത് കോഴിക്കോട്ട് യോഗം നടത്തിയതിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍ മന്ത്രി കെ ടി ജലീല്‍ രംഗത്ത്. കുനിയാന്‍ പറഞ്ഞപ്പോള്‍ കാല് നക്കിയവരെന്നാണ് യോഗത്തില്‍ പങ്കെടുത്ത മാധ്യമ മേധാവികളെ ജലീല്‍ വിശേഷിപ്പിച്ചത്. യോഗത്തില്‍ നിന്ന് ഇടതുപക്ഷ മാധ്യമങ്ങളെയും വലതുവിരുദ്ധ മീഡിയകളെയും മുസ്‌ലിം സംഘടനകള്‍ നടത്തുന്ന സ്ഥാപനങ്ങളെയും കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രസിദ്ധീകരണങ്ങളെയും ഒഴിവാക്കിയ കാര്യം മുഖ്യധാരാ വലതുപക്ഷ മാധ്യമങ്ങള്‍ തമസ്‌കരിച്ചത് ഫാഷിസം എത്രമാത്രം മീഡിയാ റൂമുകളിലേക്ക് കടന്നുകയറി എന്നതിന്റെ മികച്ച ഉദാഹരണമാണെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ കുറിച്ചു.

വര്‍ഗസ്വഭാവമില്ലാത്ത അതിസങ്കുചിതന്‍മാരാണ് തങ്ങളെന്ന് യോഗത്തില്‍ പങ്കെടുത്ത സംഘമിത്ര മാധ്യമങ്ങള്‍ സംശയലേശമന്യേ തെളിയിച്ചു. 'താക്കൂര്‍ജി, മാധ്യമങ്ങളെ വിളിക്കുമ്പോള്‍ താങ്കള്‍ കാണിച്ച വിവേചനത്തില്‍ ഞങ്ങള്‍ പ്രതിഷേധിക്കുന്നു,' എന്ന് ഒരാള്‍ പറഞ്ഞിരുന്നെങ്കില്‍ കേരളം സാമൂഹിക, ഭരണ രംഗങ്ങളില്‍ മാത്രമല്ല, ജേര്‍ണലിസ മേഖലയിലും ഇന്ത്യയ്ക്ക് വാഴിക്കാട്ടിയാണെന്ന വലിയൊരു സന്ദേശം നല്‍കാന്‍ സാധിക്കുമായിരുന്നു. മീഡിയാ റൂമുകളിലിരുന്ന് മതേതര കുപ്പായമിട്ട് അഭിനയിച്ച് തകര്‍ക്കുന്നവരുടെ 'തനിനിറം' വെളിപ്പെടാന്‍ അവരുടെ അടിമ മനോഭാവം സഹായകമായി. അടിയന്തരാവസ്ഥക്കാലത്ത് മുട്ടുകുത്താന്‍ പറഞ്ഞപ്പോള്‍ നിലത്തിഴത്ത മാധ്യമങ്ങളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്.

എന്നാല്‍, മോദീ കാലത്ത് കുനിയാന്‍ പറഞ്ഞപ്പോള്‍ ഭരണകൂടങ്ങളുടെ കാല് നക്കുന്ന മാധ്യമങ്ങളെയാണ് നാം കാണുന്നത്. ബോംബെയിലെ മാധ്യമ പ്രവര്‍ത്തകന്‍ സുബൈര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകരായ ടീസ്ത സെത്തല്‍വാദും ആര്‍ ബി ശ്രീകുമാറും കല്‍ത്തുറുങ്കില്‍ അടക്കപ്പെട്ടപ്പോഴും വലതുമാധ്യമങ്ങള്‍ പുലര്‍ത്തിയ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ നയം' അത്യന്തം ഭീതിതമാണ്- ജലീല്‍ കുറ്റപ്പെടുത്തി. കോഴിക്കോട് നടന്ന കേന്ദ്രമന്ത്രിയുടെ യോഗത്തിന്റെ ചിത്രവും പങ്കെടുത്ത മാധ്യമ മേധാവികളുടെ പേരും സ്ഥാപനവും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.

Full View

Tags:    

Similar News