ഡല്‍ഹിയിലെ സംഘപരിവാര അക്രമം: ഇരകള്‍ക്ക് കാംപസില്‍ അഭയം നല്‍കിയാല്‍ നടപടി; മുന്നറിയിപ്പുമായി ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍

ഇരകള്‍ക്ക് കാംപസില്‍ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് യാതൊരു അവകാശവുമില്ലെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

Update: 2020-02-29 05:19 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ സംഘപരിവാര ആക്രമണത്തിലെ ഇരകള്‍ക്ക് കാംപസില്‍ അഭയം നല്‍കരുതെന്ന മുന്നറിയിപ്പുമായി ജെഎന്‍യു അഡ്മിനിസ്‌ട്രേഷന്‍. മുന്നറിയിപ്പ് ലംഘിക്കുന്നവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വിദ്യാര്‍ത്ഥി യൂണിയന് നല്‍കിയ നോട്ടീസില്‍ അഡ്മിനിസ്‌ട്രേഷന്‍ മുന്നറിയിപ്പ് നല്‍കി. ഇരകള്‍ക്ക് കാംപസില്‍ അഭയം നല്‍കാന്‍ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് യാതൊരു അവകാശവുമില്ലെന്നും സര്‍വ്വകലാശാല രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ പുറപ്പെടുവിച്ച നോട്ടീസില്‍ പറയുന്നു.

ജെഎന്‍യു കാംപസ് അഭയകേന്ദ്രമാക്കാന്‍ വിദ്യാര്‍ഥി യൂനിയന് നിയമപരമായി അവകാശമില്ല. അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്നു കര്‍ശനമായി വിലക്കിയിരിക്കുന്നു.അതില്‍ വീഴ്ച വരുത്തിയാല്‍ നിങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കും.

ജെഎന്‍യു പോലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പഠനത്തിനും ഗവേഷണത്തിനുമുള്ള ഇടമായി നിങ്ങള്‍ നിലനിര്‍ത്തണമെന്നും നോട്ടീസ്ില്‍ പറയുന്നു. അക്രമത്തിന് ഇരയായവര്‍ക്ക് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ അഭയം നല്‍കാമെന്ന് അറിയിച്ചതോടെ തങ്ങള്‍ക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുവെന്ന് ചൂണ്ടിക്കാണിച്ച് അഡ്മിനിസ്‌ട്രേഷന് ഫോണ്‍കോളുകള്‍ ലഭിച്ചുവെന്നാണ് അഡ്മിനിസ്‌ട്രേഷന്റെ വാദം. ഡല്‍ഹി കലാപത്തില്‍ ഇരകളായവര്‍ക്ക് അഭയം നല്‍കാന്‍ തയ്യാറാണെന്ന് കാണിച്ച് കഴിഞ്ഞ ഫെബ്രുവരി 26ന് ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ ട്വീറ്റ് ചെയ്തിരുന്നു.

ഇതിനിടെ സാമുദായിക ഐക്യത്തിനായി കാംപസില്‍ വിദ്യാര്‍ത്ഥികള്‍ റാലി സംഘടിപ്പിച്ചു. വടക്കുകിഴക്കന്‍ ദില്ലിയിലെ സാമുദായിക കലാപത്തിന്റെ ഇരകള്‍ക്ക് ഐക്യദാര്‍ഢ്യുവമായി നിരവധി വിദ്യാര്‍ത്ഥികളാണ് ക്ലാസുകള്‍ ബഹിഷ്‌കരിച്ചത്. ഡല്‍ഹി സംഘര്‍ഷത്തില്‍ ഇതിനകം 43 പേര്‍ കൊല്ലപ്പെടുകയും 200 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Tags:    

Similar News