ആക്രമണം നടത്തിയവര്‍ക്ക് ഖേദിക്കേണ്ടിവരും; സായുധ സേന പൂര്‍ണ സജ്ജം: ഇറാന്‍
തെഹ്‌റാന്‍: ഇന്ന് രാവിലെ നടന്ന ഇസ്രായേല്‍-യുഎസ് സംയുക്ത ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. രാജ്യത്തിന്റെ 'അഖണ്ഡതയും ദേശീയ പരമാധികാരവും പ്രതിരോധ അടിസ്ഥാന സൗകര്യങ്ങളും സിവില്‍ മേഖലകളും' ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പ്രസ്താവനയില്‍ ആരോപിച്ചു.
ഇസ്രായേലും യുഎസും ചേര്‍ന്ന് നടത്തിയതായി സൈനിക നടപടികള്‍ അന്താരാഷ്ട്ര നിയമത്തിനും യുഎന്‍ ചാര്‍ട്ടറിലെ തത്വങ്ങള്‍ക്കും വിരുദ്ധമാണെന്ന് ഇറാന്‍ വ്യക്തമാക്കി.
'ഇത് അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള വ്യക്തമായ ലംഘനമാണ്. നിയമാനുസൃതമായ സ്വയംരക്ഷാ അവകാശം വിനിയോഗിക്കാന്‍ ഇറാന് പൂര്‍ണ അധികാരമുണ്ട്,' മന്ത്രാലയം പ്രസ്താവിച്ചു. യുഎന്‍ ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 51 ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ സ്വയംരക്ഷാ അവകാശം ഉന്നയിച്ചത്.
പ്രദേശത്തെ സമാധാനം നിലനിര്‍ത്താന്‍ ഇറാന്‍ ഇതുവരെ ക്ഷമയും ആത്മനിയന്ത്രണവും പാലിച്ചിട്ടുണ്ടെന്നും, എന്നാല്‍ രാജ്യത്തെ സംരക്ഷിക്കാന്‍ സായുധ സേന 'പൂര്‍ണമായി സജ്ജമാണെന്നും ആക്രമണം നടത്തിയവര്‍ക്ക് അവരുടെ പ്രവര്‍ത്തികളുടെ ഫലം അനുഭവിക്കേണ്ടിവരുമെന്നും' പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി.
'ഇറാനികള്‍ ആക്രമണങ്ങള്‍ക്ക് കീഴടങ്ങിയിട്ടില്ലെന്നാണ് ചരിത്രം തെളിയിക്കുന്നത്. ഇത്തവണയും പ്രതികരണം നിര്‍ണായകമായിരിക്കും,' പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.