ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ യുഎന്‍ പൊതുസഭയില്‍നിന്ന് ഇന്ത്യ ഇറങ്ങിപ്പോയി

പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.

Update: 2020-09-26 04:02 GMT
ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ പ്രസംഗത്തിനിടെ ഇന്ത്യന്‍ പ്രതിനിധി ഇറങ്ങിപ്പോയി. കശ്മീര്‍ വിഷയത്തിലെ വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും.

യുഎന്നിന്റെ 75ാം ജനറല്‍ അസംബ്ലിയില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ പ്രസംഗിക്കവെയാണ് യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി മിജിദോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍, നരേന്ദ്രമോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മിജിതോ വിനിദോ ഇറങ്ങിപ്പോയത്. പിന്നീട് ഇമ്രാന്‍ ഖാന്റെ പ്രസംഗത്തിനുള്ള മറുപടി പ്രസംഗത്തില്‍ ശക്തമായ വിമര്‍ശനമാണ് ഇന്ത്യന്‍ പ്രതിനിധി നടത്തിയത്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യവും മാറ്റാനാവാത്തതുമായ ഭാഗമാണ്. കശ്മീരിലെ നിയമങ്ങളും നടപടികളും ഇന്ത്യയുടെ ആഭ്യന്തരകാര്യം മാത്രമാണ്. പാകിസ്ഥാന്റെ കടന്നുകയറ്റം മാത്രമാണ് കശ്മീരില്‍ നിലവിലെ പ്രശ്‌നമെന്നും ഇന്ത്യന്‍ പ്രതിനിധി മിജിതോ വിനിദോ പറഞ്ഞു.




Tags:    

Similar News