തൃശൂരില്‍ സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു

Update: 2024-04-30 16:37 GMT
തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് വിഷയത്തില്‍ അന്വേഷണവും ചോദ്യം ചെയ്യലും തുടരുന്നതിനിടെ സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് പിടിച്ചെടുത്തത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം സിപിഎം പിന്‍വലിച്ച ഒരു കോടി രൂപ, നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് എംജി റോഡിലുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ വീണ്ടും നിക്ഷേപിക്കാനെത്തിയപ്പോഴാണ് പിടിച്ചെടുത്തത്. പണത്തിന്റെ ഉറവിടം സിപിഎമ്മിന് വ്യക്തമാക്കാനായില്ലെന്നാണ് ആദായ നികുതി വകുപ്പ് അധികൃതരുടെ ആരോപണം.

    നേരത്തെ പിന്‍വലിച്ച തുകയുടെ സീരിയല്‍ നമ്പറുകള്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ ഈ അക്കൗണ്ട് ബോധിപ്പിച്ചിട്ടില്ലെന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സംഭവത്തില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം എം വര്‍ഗീസിന്റെ മൊഴിയെടുത്തിട്ടുണ്ട്. പണത്തിന്റെ ഉറവിടം കാണിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുമുണ്ട്. നേരത്തെ, തുക പിന്‍വലിച്ചത് ആദായ നികുതി വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ബാങ്കിലെത്തി പരിശോധന നടത്തുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.

Tags:    

Similar News