കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി കര്‍ണാടക ഉപമുഖ്യമന്ത്രി; ദലിതനായതിനാല്‍ മൂന്നു തവണ മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചു

പൂര്‍ണ മനസോടെയല്ല താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. തനിക്ക് മാത്രമല്ല സമാന അനുഭവം പലര്‍ക്കും നേരിട്ടു. ദലിത് വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസ് നേതാക്കളായ പികെ ബസവലിംഗപ്പയ്ക്കും കെ എച്ച് രംഗനാഥനും മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു.

Update: 2019-02-25 10:39 GMT

ബെംഗളൂരു: ദലിതനായിപ്പോയി എന്ന ഒറ്റക്കാരണത്താല്‍ മൂന്നു തവണ തനിക്ക് മുഖ്യമന്ത്രി സ്ഥാനം നിഷേധിക്കപ്പെട്ടെന്ന ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ജി പരമേശ്വര. വിമത എംഎല്‍എമാരെ അനുനയിപ്പിച്ച് സഖ്യ സര്‍ക്കാരിന്റെ നില ഭദ്രമാക്കി മുന്നോട്ട് കൊണ്ടുപോവുന്നതിനിടെയാണ് കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി പരമേശ്വരയുടെ വിവാദ വെളിപ്പെടുത്തല്‍.

ദേവനഗരയില്‍ ദളിത് വിഭാഗങ്ങളുടെ നേതൃത്വത്തില്‍ നടന്ന പൊതുപരിപാടിയിലായിരുന്നു പരമേശ്വരയുടെ പരാമര്‍ശം. കോണ്‍ഗ്രസ് സവര്‍ണ പാര്‍ട്ടിയാണെന്ന് ബിജെപി നിരന്തരം ആരോപിക്കുന്ന സാഹചര്യത്തില്‍ പരമേശ്വരയുടെ വെളിപ്പെടുത്തല്‍ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പൂര്‍ണ മനസോടെയല്ല താന്‍ ഉപമുഖ്യമന്ത്രിസ്ഥാനം ഏറ്റെടുത്തത്. തനിക്ക് മാത്രമല്ല സമാന അനുഭവം പലര്‍ക്കും നേരിട്ടു. ദലിത് വിഭാഗത്തില്‍പെട്ട കോണ്‍ഗ്രസ് നേതാക്കളായ പികെ ബസവലിംഗപ്പയ്ക്കും കെ എച്ച് രംഗനാഥനും മുഖ്യമന്ത്രി പദം നിഷേധിക്കപ്പെട്ടു. പ്രമുഖ നേതാവായ മല്ലിഖാര്‍ജ്ജുന ഖാര്‍ഗെയ്ക്കും ഇതുവരെ മുഖ്യമന്ത്രി പദം ലഭിച്ചിട്ടില്ല. ദലിത് വിഭാഗം നേരിടുന്ന അടിച്ചമര്‍ത്തലുകളുടെ ഇരകളാണ് അവരും താനുമെന്ന് പരമേശ്വര പറഞ്ഞു. തന്റെ രാഷ്ട്രീയ ജീവിതം ഇല്ലാതാക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു.കര്‍ണാടകയിലെ പല പ്രദേശശങ്ങളിലും തൊട്ടുകൂടായ്മ പോലുള്ള ദുരാചാരങ്ങള്‍ ദളിതര്‍ക്ക് ഇപ്പോഴും നേരിടേണ്ടി വരുന്നുണ്ടെന്നും ഉപമുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു

കണാകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ജെഡിഎസ് നേതാവ് കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനവും കോണ്‍ഗ്രസ് നേതാവ് ജി പരമേശ്വരയ്ക്ക് ഉപമുഖ്യമന്ത്രിസ്ഥാനവും ലഭിക്കുകയായിരുന്നു. കര്‍ണാടകയില്‍ ഉപമുഖ്യമന്ത്രി പദത്തിലെത്തുന്ന ആദ്യ ദലിത് നേതാവാണ് ജി പരമേശ്വര. കര്‍ണാടകയിലെ കോണ്‍ഗ്രസ് അധ്യക്ഷനായി തുടര്‍ച്ചയായി രണ്ട് വട്ടം ജി പരമേശ്വര പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags: