യുപിയില്‍ മുസ് ലിം കടകള്‍ ആക്രമിക്കാനെത്തിയ ഹിന്ദുത്വരെ എറിഞ്ഞോടിച്ചു (വീഡിയോ)

Update: 2022-06-03 14:43 GMT

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുസ് ലിം കടകള്‍ ആക്രമിക്കാനെത്തിയ ഹിന്ദുത്വരെ ജനങ്ങള്‍ എറിഞ്ഞോടിച്ചു. പോലിസ് നോക്കി നില്‍ക്കേ മുസ് ലിം കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഹിന്ദുത്വരെയാണ് നാട്ടുകാര്‍ പ്രതിരോധിച്ചത്.

മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയ്‌ക്കെതിരെ കാണ്‍പൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി കടകള്‍ അടച്ച മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കല്ലെറിയുകയായിരുന്നു. ഇതോടെ, നാട്ടുകാര്‍ സംഘടിച്ച് പ്രതിരോധിച്ചു. തിരിച്ചു കല്ലേറ് ആരംഭിച്ചതോടെ ഹിന്ദുത്വര്‍ തിരിഞ്ഞോടുകയായിരുന്നു. ഹിന്ദുത്വ ആള്‍ക്കൂട്ടം കല്ലെറിയുന്നത് പോലിസ് നോക്കി നില്‍ക്കുന്നതും ചില വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

ഗ്യാന്‍വാപി വിഷയത്തില്‍ ഒരു ഇംഗ്ലീഷ് ചാനലില്‍ നടന്ന സംവാദത്തിനിടെയാണ് ബിജെപി വക്താവ് നൂപൂര്‍ ശര്‍മ പ്രവാചകനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ഹിന്ദു വിശ്വാസത്തെ ചിലര്‍ നിരന്തരം പരിഹസിക്കുകയാണ്. മറ്റു മതക്കാരെ താന്‍ കളിയാക്കാമെന്നും പറഞ്ഞ നൂപൂര്‍ മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തു. പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. നൂപൂര്‍ ശര്‍മക്കെതിരേ മുംബൈയിലും ഹൈദരാബാദിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Similar News