തലശ്ശേരിയിലെ മതവിദ്വേഷ പ്രകടനം; ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍

ശിവപുരം വെമ്പടിത്തട്ട് മാത്രാവില്‍ ശ്രുതിന്‍ (28) ആണ് അറസ്റ്റിലായത്

Update: 2021-12-09 13:13 GMT

തലശ്ശേരി: നഗരത്തില്‍ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ സംഭവത്തില്‍ ഒരു ബിജെപി പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ശിവപുരം വെമ്പടിത്തട്ട് മാത്രാവില്‍ ശ്രുതിന്‍ (28) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം നാല് ആര്‍എസ്എസ് പ്രവര്‍ത്തകരെ തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി. ധര്‍മടം പഞ്ചായത്തിലെ പാലയാട് വാഴയില്‍ ഹൗസില്‍ ഷിജില്‍ എന്ന ടുട്ടു (30), (30), കണ്ണവം കൊട്ടന്നേല്‍ ഹൗസില്‍ ആര്‍ രഗിത്ത് (26), കണ്ണവം കരീച്ചാല്‍ ഹൗസില്‍ വി വി ശരത് (25), മാലൂര്‍ ശിവപുരം ശ്രീജാലയത്തില്‍ ശ്ശ്രീരാഗ് (26) എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ഇവരെ കോടതി റിമാന്റ് ചെയ്തിരുന്നു.

ഡിസംബര്‍ ഒന്നിന് യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശ്ശേരിയില്‍ സംഘടിപ്പിച്ച ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച റാലിക്കിടെയാണ് ബിജെപി പ്രവര്‍ത്തകര്‍ വിദ്വേഷ മുദ്രവാക്യങ്ങളുയര്‍ത്തിയത്.

'അഞ്ച് നേരം നിസ്‌കരിക്കാന്‍ പള്ളികളൊന്നും കാണില്ല, ബാങ്ക് വിളിയും കേള്‍ക്കില്ല' എന്നായിരുന്നു വിവാദമായ മതവിദ്വേഷം ജനിപ്പിക്കുന്ന മുദ്രാവാക്യം.

ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പ്രകടനത്തിന് പിന്നാലെ ഡിവൈഎഫ്‌ഐ, എസ്ഡിപിഐ എന്നിവര്‍ പോലിസില്‍ പരാതി നല്‍കുകയും ഡിവൈഎഫ്‌ഐ, എസ്ഡിപിഐ യൂത്ത് ലീഗ് തുടങ്ങിയ സംഘടനകള്‍ തലശ്ശേരി ടൗണില്‍ പ്രതിഷേധ റാലി നടത്തുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ വീണ്ടും പ്രകടനം നടത്തുമെന്ന് ഭീഷണി മുഴക്കിയതോടെ തലശ്ശേരി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

നിരോധനാജ്ഞ ലംഘിച്ച് വെള്ളിയാഴ്ച തലശ്ശേരിയില്‍ പ്രകടനം നടത്തിയ അഞ്ച് പേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രഞ്ജിത്ത്, കെ പി സദാനന്ദന്‍, സംസ്ഥാന വക്താവ് സന്ദീപ് വചസ്പതി തുടങ്ങിയ നേതാക്കളായിരുന്നു ജാഥയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്.

Tags:    

Similar News