ജനകീയ ഹര്‍ത്താല്‍ കേരളം ഏറ്റെടുത്തു: സംയുക്ത സമിതി

സമാധാനപരമായി നടന്ന ഹര്‍ത്താലിനെ തകര്‍ക്കുന്നതിനായി ആയിരത്തിലധികം പ്രവര്‍ത്തകരെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്താനാണ് പോലിസ് ശ്രമിക്കുന്നത്. നേതാക്കള്‍ പറഞ്ഞു.

Update: 2019-12-17 14:00 GMT

തിരുവനന്തപുരം: എന്‍ആര്‍സി-പൗരത്വ ഭേദഗതി എന്നിവയ്‌ക്കെതിരെ സംയുക്ത സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കേരളം ഏറ്റെടുത്തു വിജയിപ്പിച്ചതായി സംയുക്ത സമിതി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പോലിസും സംഘ്പരിവാറും ഉന്നയിച്ച എല്ലാ കുപ്രചരണങ്ങളും തള്ളിക്കളഞ്ഞാണ് ജനകീയ ഹര്‍ത്താല്‍ ജനങ്ങള്‍ വിജയിപ്പിച്ചത്. വ്യാപാരികളുടെയും വാഹന ഉടമകളുടെയും തൊഴിലാളികളുടെയും വന്‍ പിന്തുണയാണ് ലഭിച്ചത്.

വിദ്യാര്‍ഥികള്‍ പഠിപ്പ് മുടക്കി ഹര്‍ത്താലിനെ പിന്തുണച്ചു. ഭരണഘടനാ വിരുദ്ധമായ നിയമം നിര്‍മിച്ച് രാജ്യത്തെ വെട്ടിമുറിക്കാനൊരുമ്പെടുന്ന സംഘ്പരിവാര്‍ സര്‍ക്കാരിന് കേരളം നല്‍കിയ താക്കീതാണ് ഹര്‍ത്താല്‍ വിജയം. സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റികളിലടക്കം രാജ്യമെമ്പാടും ഉയരുന്ന ജനകീയ പ്രക്ഷോഭങ്ങളോടുള്ള കേരള ജനതയുടെ ഐക്യദാര്‍ഢ്യമായിരുന്നു ഈ ഹര്‍ത്താല്‍.

ദീര്‍ഘകാലം നീണ്ടുനില്‍ക്കേണ്ട ജനകീയ പ്രക്ഷോഭത്തിലൂടെ മാത്രമേ രാജ്യത്തെ ഫാഷിസ്റ്റ് ഭീകരതയില്‍ നിന്ന് മോചിപ്പിക്കാനാവൂ. കേരളത്തില്‍ അത്തരം സമരങ്ങളുടെ തുടക്കമെന്നോണമായിരുന്നു നവജനാധിപത്യ പ്രസ്ഥാനങ്ങളും വെല്‍ഫെയര്‍ പാര്‍ട്ടി, എസ്ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം പാര്‍ട്ടി എന്നീ രാഷ്ട്രീയ പാര്‍ട്ടികളും പോരാട്ടം, മൈനോറിറ്റി റൈറ്റ് വാച്ച്, കെഡിപി, ഡി മൂവ്‌മെന്റ് അടക്കം നിരവധി നവ ജനാധിപത്യ പ്രസ്ഥാനങ്ങളും നിരവധി സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ ഒരേ മനസ്സോടെ അണിനിരന്ന് ഹര്‍ത്താല്‍ വിജയിപ്പിച്ച കേരള ജനതയ്ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുന്നതായി നേതാക്കള്‍ പറഞ്ഞു. സമാധാനപരമായി നടന്ന ഹര്‍ത്താലിനെ തകര്‍ക്കുന്നതിനായി ആയിരത്തിലധികം പ്രവര്‍ത്തകരെ ആണ് പോലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ കള്ള കേസുകള്‍ ചുമത്താനാണ് പോലിസ് ശ്രമിക്കുന്നത്. പ്രകടനം നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാത്ത കേസെടുക്കുന്ന അസാധാരണ നടപടിയാണ് പോലിസ് സ്വീകരിക്കുന്നത്. ഈ പക്ഷപാതിത്വത്തിനും സംഘ്പരിവാര്‍ പ്രീണനത്തിനുമെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ ജനാധിപത്യ കേരളം മുന്നോട്ട് വരണമെന്ന് സമിതി നേതാക്കള്‍ അഭ്യര്‍ഥിച്ചു.

Tags:    

Similar News