'ലൗ ജിഹാദ്' നിയമം ഉടന്‍ നടപ്പാക്കും: ഗുജറാത്ത് മുഖ്യമന്ത്രി

നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും.

Update: 2021-02-15 10:32 GMT

അഹമ്മദാബാദ്: യുപിക്കും മധ്യപ്രദേശിനും പിന്നാലെ 'ലൗ ജിഹാദ്' നിയവുമായി ഗുജറാത്ത് സര്‍ക്കാരും. 'ലൗ ജിഹാദ്' തടയുന്നതിനായി കര്‍ശനമായ നിയമം ഉടന്‍ നടപ്പാക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. വരാനിരിക്കുന്ന മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പിന്റെ വഡോദരയില്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ലൗ ജിഹാദ്' തടയാന്‍ നിയമം നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അനുവദിക്കാനാവില്ല. ബിജെപി സര്‍ക്കാര്‍ കര്‍ശനമായ നിയമം നടപ്പാക്കും' ഗുജറാത്ത് മുഖ്യമന്ത്രി പറഞ്ഞു.

ഹിന്ദു യുവതികളെ മുസ് ലിം യുവാക്കള്‍ വിവാഹം നടത്തുന്നത് മതപരിവര്‍ത്തനാണെന്നുള്ള ബിജെപി, സംഘപരിവാര്‍ പ്രചാരണത്തിന്റെ ചുവട് പിടിച്ചാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ 'ലൗ ജിഹാദ്' തടയാനെന്ന പേരില്‍ നിയമ നിര്‍മാണം നടത്തുന്നത്. യുപി സര്‍ക്കാരാണ് ആദ്യമായി 'ലൗ ജിഹാദ്' നിയമം നടപ്പാക്കിയത്. ഇതിന് ശേഷം നിരവധി മുസ് ലിം യുവാക്കളെ പോലിസ് അറസ്റ്റ് ചെയ്തു. നിരവധി മിശ്ര വിവാഹങ്ങള്‍ പോലിസ് ഇടപ്പെട്ട് തടഞ്ഞു.

നിയമലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന്

നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മാണമെന്നാണ് ബിജെപിയുടെ വാദം. രാജ്യത്ത് ലൗ ജിഹാദ് നടക്കുന്നുണ്ടെന്നാണ് ബിജെപി വാദം. എന്നാല്‍, ലൗ ജിഹാദ് ഇല്ലെന്ന് ഔദ്യോഗിക രേഖകള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

Tags:    

Similar News