വ്യാജ ഏറ്റുമുട്ടല്‍ കൊലകളില്‍ ഗുജറാത്ത് സര്‍ക്കാരിന് തിരിച്ചടി

നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 2002 മുതല്‍ 2007 വരെ സംസ്ഥാനത്ത് നടന്ന 22 വ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസും ഗാനരചയിതാവ് ജാവേദ് അക്തറും ഹരജി സമര്‍പ്പിച്ചത്.

Update: 2019-01-09 10:50 GMT

ന്യൂഡല്‍ഹി: സംസ്ഥാനത്തെ വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അന്വേഷിച്ച എച്ച് എസ് ബേഡി കമ്മിറ്റി റിപോര്‍ട്ടുകള്‍ ഗുജറാത്ത് സര്‍ക്കാര്‍ ഹരജിക്കാര്‍ക്ക് നല്‍കണമെന്ന് സുപ്രീംകോടതി. കോടതി നിര്‍ദേശപ്രകാരം 2002 മുതല്‍ 2007വരെ ഗുജറാത്തില്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലകളുടെ റിപോര്‍ട്ടുകളാണ് ഹരജിക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കേണ്ടി വരിക. എന്നാല്‍ സുപ്രീംകോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത റിപോര്‍ട്ട് നല്‍കുന്നതിനെ എതിര്‍ത്തു. സമിതിയിലെ എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടാതെയാണ് ജസ്റ്റിസ് ബേദി അന്തിമ റിപോര്‍ട്ട് തയ്യാറാക്കിയത് എന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഈ ആക്ഷേപം തെറ്റാണ് എന്ന് ജസ്റ്റിസ് ബേദി സുപ്രീംകോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ജസ്റ്റിസ് ബേദി സമിതി മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറിയ അന്വേഷണ റിപോര്‍ട്ട് എല്ലാ ഹര്‍ജിക്കാര്‍ക്കും കൈമാറാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചത്.

നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായ കാലത്താണ് 2002 മുതല്‍ 2007 വരെ സംസ്ഥാനത്ത് നടന്ന 22 വ്യാജഏറ്റുമുട്ടല്‍ കൊലകളില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകന്‍ ബി ജി വര്‍ഗീസും ഗാനരചയിതാവ് ജാവേദ് അക്തറും ഹരജി സമര്‍പ്പിച്ചത്. തുടര്‍ന്ന് 2012ലാണ് സുപ്രീംകോടതി വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍ അന്വേഷിക്കാന്‍ ബേഡി കമ്മിറ്റിയെ നിയോഗിച്ചത്.

Tags:    

Similar News