വരാപ്പുഴ ശ്രീജിത്തിൻറെ കൊലപാതകം പ്രതികളായ പോലിസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി
തിരുവനന്തപുരം: വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലിസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളായ 9 പോലിസുകാരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. ഇതു സംബന്ധിച്ച ഉത്തരവ് ആഭ്യന്തര വകുപ്പാണ് പുറപ്പെടുവിച്ചത്. പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിയിരുന്നു. സിഐയും എസ്‌ഐയും അടക്കം 9 പോലിസ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാനാണു തീരുമാനം.
എറണാകുളം റൂറല്‍ എസ്പി ആയിരുന്ന എവി ജോര്‍ജിന്റെ റൂറല്‍ ടൈഗര്‍ ഫോഴ്‌സി(ആര്‍ടിഎഫ്) ലെ അംഗങ്ങളായ സന്തോഷ്‌കുമാര്‍, ജിതിന്‍ രാജ്, എംഎസ് സുമേഷ് , എസ്‌ഐ ദീപക്, ഇന്‍സ്‌പെക്ടര്‍ ക്രിസ്പിന്‍ സാം, എഎസ്‌ഐമാരായ സിഎന്‍ ജയാനന്ദന്‍, സന്തോഷ് ബേബി, സിപിഒ പിആര്‍ ശ്രീരാജ്, ഇബി സുനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ വിചാരണാനുമതി നല്‍കണമെന്ന് പോലിസ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പോലിസിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കേസില്‍ ഉണ്ടായതെന്നും അധികാരം ദുരുപയോഗപ്പെടുത്തിയെന്നും ഉത്തരവില്‍ പറയുന്നു. ഇതോടെ ക്രിമിനല്‍ നടപടി നിയമ സംഹിത വകുപ്പ് 197 പ്രകാരമുള്ള സംരക്ഷണത്തിന് പോലിസ് ഉദ്യോഗസ്ഥര്‍ അര്‍ഹരല്ലെന്നും ഉത്തരവില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതായി മനോരമ റിപോര്‍ട്ട് ചെയ്യുന്നു.
പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ കേസ് കേരളാ പോലിസിന്റെ തന്നെ െ്രെകംബ്രാഞ്ച് വിഭാഗമാണ് അന്വേഷണം നടത്തിയത്. ഗൂഢാലോചനയില്‍ പങ്കുള്ളതായി ആരോപണം നേരിട്ട എവി ജോര്‍ജിനെ പിന്നീട് പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടു ശ്രീജിത്തിന്റെ ഭാര്യ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
പോലിസ് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദനത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ തകര്‍ന്നാണ് ശ്രീജിത്ത് കൊല്ലപ്പെട്ടതെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ആളുമാറിയായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കള്‍ക്ക് ഗൂഡാലോചനയില്‍ പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നെങ്കിലും അന്വേഷണം പോലിസില്‍ ഒതുങ്ങുകയായിരുന്നു.