എണ്ണക്കമ്പനികളുടെ കൊള്ളയടി തുടരുന്നു; പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി

അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനക്കമില്ലാതെയിരുന്ന ഇന്ധന വില ഇടവേളയ്ക്ക് ശേഷം അടിവെച്ച് അടിവെച്ച് ഉയരുകയാണ്.

Update: 2022-03-25 00:50 GMT

ന്യൂഡല്‍ഹി: എണ്ണക്കമ്പനികളുടെ കൊള്ളയടി തുടരുന്നു. രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയുമാണ് വര്‍ധിപ്പിച്ചത്.അര്‍ധരാത്രി മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ അനക്കമില്ലാതെയിരുന്ന ഇന്ധന വില ഇടവേളയ്ക്ക് ശേഷം അടിവെച്ച് അടിവെച്ച് ഉയരുകയാണ്.

എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാനുള്ള അവകാശം ഇപ്പോള്‍ കമ്പനികള്‍ക്കാണ്. റഷ്യയില്‍നിന്നു കുറഞ്ഞ നിരക്കിലുള്ള എണ്ണ രാജ്യം ഇറക്കുമതി ചെയ്യുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് സാധാരണക്കാരുടെ പോക്കറ്റില്‍നിന്നു കയ്യിട്ടുവാരി എണ്ണക്കമ്പനികള്‍ മുന്നോട്ട് പോവുന്നത്.ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം ഘട്ടംഘട്ടമായി വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്.

വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. തെരഞ്ഞെടുപ്പിന് മുന്‍പ് അവസാനം ഇന്ധന വിലയില്‍ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയില്‍ വില 82 ഡോളറിനരികെയായിരുന്നു. ഇപ്പോള്‍ 120 ഡോളറിന് അരികിലാണ് വില. അതു കൊണ്ട് വില പതുക്കെ കൂടാനാണ് സാധ്യത. ഇതോടെ എല്ലാ മേഖലയിലും വില ഉയരും.

ഓട്ടോ ടാക്‌സി നിരക്ക് കൂട്ടുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ബസ് ചാര്‍ജ്ജ് വര്‍ധനക്കായി സ്വകാര്യ ബസ്സുകള്‍ സമരത്തിലേക്ക് നീങ്ങുന്നു. ചരക്ക് കടത്ത് കൂലി കൂടിത്തുടങ്ങി. കേരളത്തിലെ മാര്‍ക്കറ്റുകളിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറിക്കൂലി ഉയര്‍ന്നു. എല്ലാ സാധനങ്ങളുടേയും വില കൂടും. വിലക്കയറ്റം സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കും. പണപ്പെരുപ്പതോത് ഉയരുന്നത് പലിശ നിരക്ക് വര്‍ധിക്കാന്‍ കാരണമാകും. വായ്പുകളുടെ പലിശ ഉയരും. ജീവിത ചിലവ് കൂടും.

Tags:    

Similar News