ഡി കെ ശിവകുമാറിന്റെ മകള്‍ക്കും കുരുക്ക് മുറുകുന്നു; ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ഇഡി

സെപ്റ്റംബര്‍ 12ന് ഡല്‍ഹിയിലെ ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.

Update: 2019-09-10 14:15 GMT

ന്യൂഡല്‍ഹി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ അറസ്റ്റിലായ മുന്‍ കര്‍ണാടക മന്ത്രി ഡി കെ ശിവകുമാറിന്റെ മകള്‍ക്കെതിരേയും കുരുക്ക് മുറുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സെപ്റ്റംബര്‍ 12ന് ഡല്‍ഹിയിലെ ഓഫിസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്.

ശിവകുമാറുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ പരിശോധിക്കുന്നതിനിടെ മകള്‍ ഐശ്വര്യയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റുമായി ബന്ധപ്പെട്ട ഇടപാടുകളുടെ വിവരങ്ങളും അന്വേഷണ ഏജന്‍സിക്ക് ലഭിച്ചിട്ടുണ്ട്. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വേണ്ടിയാണ് ഐശ്വര്യയെ ചോദ്യം ചെയ്യുന്നതെന്ന് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

2017 ജൂലായില്‍ ഡി കെ ശിവകുമാറും മകള്‍ ഐശ്വര്യയും ബിസിനസ് ആവശ്യത്തിനായി സിംഗപ്പൂര്‍ യാത്ര നടത്തിയിരുന്നു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും ശേഖരിക്കും. കള്ളപ്പണം വെളുപ്പിക്കല്‍, നികുതിവെട്ടിപ്പ്, ഹവാല ഇടപാട് എന്നീ വകുപ്പുകളിലായാണ് ശിവകുമാറിനെതിരേ കേസെടുത്തിരിക്കുന്നത്. കണക്കില്‍പ്പെടാത്ത 429 കോടിയുടെ സമ്പാദ്യം കണ്ടെത്തിയെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്.

Tags: