സന്ദീപ് കൊലപാതകം: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേര്‍ അറസ്റ്റില്‍

Update: 2021-12-03 02:10 GMT

തിരുവല്ല: സിപിഎം പെരിങ്ങമല ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ വീടിനു സമീപം കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ പിടിയിലായി. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിഷ്ണു ഉള്‍പ്പടേയുള്ള നാല് പേരാണ് അറസ്റ്റിലായത്. ജിഷ്ണുവിന്റെ കൂടെയുണ്ടായിരുന്ന നന്ദു, പ്രമോദ്, മുഹമ്മദ് എന്നവരാണ് പിടിയിലായ മറ്റ് മൂന്ന് പേര്‍. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഭവത്തില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലില്‍ വയലില്‍ വച്ച് കൊലപാതകം നടന്നത്. വയലിന് സമീപത്ത് ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വയലിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി വെട്ടുകയായിരുന്നു. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ആക്രമണം നടന്നയുടന്‍ സന്ദീപിനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുംമുമ്പ് തന്നെ മരിച്ചു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. സന്ദീപിന്റെ നെഞ്ചിന്റെ വലത് ഭാഗത്തായി ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഒമ്പത് കുത്തുകള്‍ ദേഹത്താകെ ഉണ്ടെന്നാണ് ആശുപത്രിയില്‍ നിന്ന് വ്യക്തമാക്കുന്നത്. സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ല എന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു.

നിലവില്‍ പ്രദേശത്തെ ബിജെപി ആര്‍എസ്എസ് നേതൃത്വങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് അന്വേഷണം പുരോഗമിക്കുന്നത്. സന്ദീപ് മരിച്ചുവെന്നുറപ്പായ ശേഷം കൊല നടത്തിയവര്‍ ഒളിവില്‍പ്പോയി എന്നാണ് പോലിസ് പറയുന്നത്. പ്രാദേശികമായ എന്തെങ്കിലും വാക്കുതര്‍ക്കങ്ങളും കൊലപാതകത്തിന് പിന്നിലുണ്ടോ എന്നും പൊലീസ് പരിശോധിച്ച് വരികയാണ്.

Tags:    

Similar News