മണപ്പുറം ഫിനാന്‍സിലെ സാമ്പത്തിക തട്ടിപ്പ്; പോലിസ് അന്വേഷണം തുടങ്ങി, ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

സ്ഥാപനത്തിന്റെ ഇടപാടുകാരുടെ പണം മുന്‍ മാനേജര്‍ അന്നശ്ശേരി സ്വദേശി ജില്‍ത്തിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തു എന്നാണ് കേസ്. സ്ഥാപന അധികൃതര്‍ക്കെതിരെ മറ്റൊരു കേസും നടക്കാവ് പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Update: 2021-06-26 14:04 GMT

കോഴിക്കോട്: മണപ്പുറം ഫിനാന്‍സിന്റെ കോഴിക്കോട് മാവൂര്‍ റോഡ് ശാഖ കേന്ദ്രീകരിച്ച് നടന്ന സാമ്പത്തിക തട്ടിപ്പുകേസില്‍ പോലിസ് അന്വേഷണം തുടങ്ങി. സ്ഥാപനത്തില്‍ നിന്നും ആധാരം പണയംവച്ച് വായ്പ എടുത്തവര്‍ക്ക് ലോണ്‍ തിരിച്ചടച്ചിട്ടും രേഖകള്‍ തിരികെ നല്‍കുന്നില്ലെന്ന പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്ഥാപനത്തിന്റെ ഇടപാടുകാരുടെ പണം മുന്‍ മാനേജര്‍ അന്നശ്ശേരി സ്വദേശി ജില്‍ത്തിന്റെ നേതൃത്വത്തില്‍ തട്ടിയെടുത്തു എന്നാണ് കേസ്. സ്ഥാപന അധികൃതര്‍ക്കെതിരെ മറ്റൊരു കേസും നടക്കാവ് പോലിസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജില്‍ജിത്ത് ഇവിടെ രണ്ടരവര്‍ഷം ജോലി ചെയ്തിരുന്നു. ഇക്കാലയളവിലെ സംശയകരമായ ഇടപാടുകള്‍ മുഴുവന്‍ പരിശോധിക്കാനാണ് പോലിസ് നീക്കം. ഓഫിസിലെ മറ്റു ജീവനക്കാരും സംശയത്തിന്റെ നിഴലിലാണ്. അതിനാല്‍ വരും ദിവസം ഇവരുടെ മൊഴിയുമെടുക്കും.

അതിനിടെ സ്ഥാപനവും ആരുടെയെല്ലാം പണം നഷ്ടപ്പെട്ടു എന്നറിയാന്‍ പരിശോധന നടത്തുന്നുണ്ട്. ഒരു മാസം മുമ്പ് ജോലി വിട്ട ഇയാള്‍ക്കെതിരെ സ്ഥാപനവും പരാതി നല്‍കിയിട്ടുണ്ട്. കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ എത്ര രൂപയുടെ തട്ടിപ്പ് നടന്നു എന്ന് വ്യക്തമാവൂ എന്നാണ് പോലിസ് പറയുന്നത്. ഭൂമിയുടെ ആധാരം പണയപ്പെടുത്തി നേരത്തെ സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്തവരുടെ തിരിച്ചടവ് തുകയില്‍ കൃത്രിമം വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.

ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല; ഇടപാടുകള്‍ സുരക്ഷിതം: മണപ്പുറം ഫിനാന്‍സ്

ഇപ്പോള്‍ ഉയര്‍ന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് കമ്പനി ആഭ്യന്തരമായി അന്വേഷണം നടത്തുകയും ഇതിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതനായ ജീവനക്കാരനെ സര്‍വീസില്‍ നിന്നും നേരത്തെ തന്നെ പിരിച്ചുവിടുകയും ചെയ്തിട്ടുള്ളതാണ്. ഇദ്ദേഹത്തിനെതിരേ നിയമ, ശിക്ഷാ നടപടികള്‍ ആരംഭിക്കുകയും നഷ്ടം തിരിച്ചുപിടിക്കാനുള്ള നീക്കങ്ങള്‍ നേരത്തെ തന്നെ തുടങ്ങിയിട്ടുമുണ്ട്.

ഈ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാ ഇടപാടുകളും സുരക്ഷിതമാണെന്നും ഞങ്ങള്‍ ഉറപ്പ് നല്‍കുന്നു. ഉപഭോക്താക്കള്‍ സമര്‍പ്പിട്ടുള്ള വസ്തു രേഖകളും ആധാരങ്ങളുമെല്ലാം കമ്പനി സുരക്ഷിതമായി തന്നെ സൂക്ഷിക്കുന്നു. ഇതു സംബന്ധിച്ചോ ഇടപാടുകള്‍ സംബന്ധിച്ചോ എന്തെങ്കിലും വ്യക്തത ആവശ്യമുള്ള ഉപഭോക്താക്കള്‍ക്ക് ബ്രാഞ്ച് മാനേജറെ സൗകര്യപ്രദമായ ഏതു സമയത്തും സമീപിക്കാം.

ഉപഭോക്താക്കളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കുന്നതില്‍ കരുത്തുറ്റ പാരമ്പര്യമുള്ള സ്ഥാപനമാണ് മണപ്പുറം ഹോം ഫിനാന്‍സ്. ഇടപാടുകളില്‍ ഉയര്‍ന്ന സുതാര്യതയും സുരക്ഷയും ഉറപ്പു വരുത്തുന്നതില്‍ ഞങ്ങള്‍ എന്നും പ്രതിജ്ഞാബദ്ധരാണെന്നും കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.


Tags:    

Similar News