ഫസല്‍ വധം: ഗൂഢാലോചനയ്ക്ക് പിന്നില്‍ കാരായിമാര്‍ തന്നെ; ആര്‍എസ് എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണെന്ന് സിബിഐ

Update: 2021-11-05 03:31 GMT

കണ്ണൂര്‍: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ ഫസലിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെട്ട സംഘമാണെന്ന് ആവര്‍ത്തിച്ച് സിബിഐ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിലാണ് സിബിഐ ഫസല്‍ വധത്തിലുള്ള സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാക്കിയത്. കൊലയ്ക്ക് പിന്നില്‍ താനുള്‍പ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന മാഹി ചെമ്പ്ര സ്വദേശി സുബീഷിന്റെ വെളിപ്പെടുത്തല്‍ തള്ളുന്ന സിബിഐ ഇത് കസ്റ്റഡിയില്‍ വച്ച് പറയിച്ചതാണെന്നും ചൂണ്ടിക്കാട്ടുന്നു.

കേസിന്റെ ഗൂഢാലോചനയ്ക്ക് പിന്നില്‍ കാരായി രാജനും കാരായി ചന്ദ്രശേഖരവും ഉള്‍പ്പെടെയുള്ളവരാണെന്നും കൊലപാതകം നടത്തിയത് കൊടി സുനി ഉള്‍പ്പെട്ട സംഘം തന്നെയാണെന്നും സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ആദ്യ കുറ്റപത്രത്തിലെ കണ്ടെത്തലുകള്‍ തന്നെയാണ് ശരിയെന്നും സിബിഐ ആവര്‍ത്തിക്കുന്നു.

സിപിഎം പ്രാദേശിക നേതാവ് പടുവിലായി മോഹനന്‍ വധക്കേസില്‍ ചോദ്യം ചെയ്യവെയാണ് സുബീഷ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഒരു പ്രാചാരക്, തലശ്ശേരി ഡയമണ്ട് മുക്കിലെ ആര്‍എസ്എസ്. നേതാക്കളായ ശശി, മനോജ് എന്നിവരും താനുമുള്‍പ്പെട്ട സംഘമാണ് ഫസല്‍ വധത്തിന് പിന്നിലെന്നായിരുന്നു സുബീഷിന്റെ മൊഴി. എന്നാല്‍ സുബീഷിന്റെ ഈ മൊഴി പോലിസ് കസ്റ്റഡിയില്‍ വച്ച് പറയിപ്പിച്ചതാണ് എന്നാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

2006 ഒക്‌ടോബര്‍ 22 ന് തലശ്ശേരി സെയ്ദാര്‍ പള്ളിക്കു സമീപം വച്ചായിരുന്നു എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസല്‍ കൊല്ലപ്പെട്ടത്. ഗോപാലപേട്ട സിപിഎം ബ്രാഞ്ച് അംഗവും സിപിഐഎമ്മിന്റെ നിയന്ത്രണത്തിലുള്ള അച്യുതന്‍ സ്മാരക വായനശാലയുടെ സെക്രട്ടറിയുമായിരുന്ന ഫസല്‍ പിന്നീട് എന്‍ഡിഎഫില്‍ ചേര്‍ന്നതിലുള്ള രാഷ്ട്രീയവിരോധമാണു കൊലയ്ക്ക് കാരണമെന്നായിരുന്നു കണ്ടെത്തല്‍.

ഫസല്‍ വധക്കേസിലെ ഗൂഡാലോചന കേസില്‍ പ്രതികളായ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയേറ്റംഗമായ കാരായി രാജനും തലശ്ശേരി ഏരിയാ കമ്മിറ്റിയംഗമായ കാരായി ചന്ദ്രശേഖരനും ഒന്‍പതുവര്‍ഷത്തിനുശേഷം തലശ്ശേരിയിലെത്താനിരിക്കെയാണ് സിബിഐ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ജാമ്യവ്യവസ്ഥയില്‍ ഹൈക്കോടതി ഇളവ് അനുവദിച്ചതോടെയാണ് നാട്ടിലേയ്ക്കുള്ള ഇവരുവരുടെയും മടക്ക യാത്രയ്ക്ക് വഴിയൊരുങ്ങിയത്.

Tags:    

Similar News