ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം

കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി കര്‍ഷക നേതാവ് ബാല്‍ജീത് സിങ് മഹല്‍ വ്യക്തമാക്കി.

Update: 2020-12-01 09:36 GMT

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരായ പ്രക്ഷോഭം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ സംഘടനകളുടെ യോഗത്തില്‍ തീരുമാനമായതായി കര്‍ഷക നേതാവ് ബാല്‍ജീത് സിങ് മഹല്‍ വ്യക്തമാക്കി.

ഇന്ന് വൈകീട്ട് മൂന്നിന് ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ വെച്ചാണ് ചര്‍ച്ച. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറും ചര്‍ച്ചയില്‍ പങ്കെടുക്കും.

ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കര്‍ഷക സംഘടകളുടെ ഇടയില്‍ സമ്മിശ്ര പ്രതികരണം ഉയര്‍ന്നിരുന്നു. ഏകോപന സമിതി അംഗങ്ങളെ മുഴുവന്‍ പങ്കെടുപ്പിച്ചാല്‍ ചര്‍ച്ചയാകാം എന്നായിരുന്നു ആദ്യം ഒരുവിഭാഗം സ്വീകരിച്ച നിലപാട്. എന്നാല്‍ മറ്റൊരു വിഭാഗം, ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന നിലപാടെടുത്തു. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവസരം പാഴാക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കര്‍ഷകര്‍ എത്തിയത് എന്നാണ് സൂചന.

അതേസമയം, കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ വേഗത്തിലാക്കിയിട്ടുണ്ട്. ഇന്ന് മൂന്നിന് കര്‍ഷകരെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുടെ വസതിയിലാണ് യോഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്. റയില്‍വെ മന്ത്രി പീയൂഷ് ഗോയലും ചര്‍ച്ചയ്‌ക്കെക്കും. തുടര്‍ച്ചയായ മൂന്നാംദിവസമാണ് നഡ്ഡയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ യോഗം ചേരുന്നത്.

കര്‍ഷകരെ മൂന്നുമണിക്ക് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും ചര്‍ച്ച നടത്താനും സര്‍ക്കാര്‍ എപ്പോഴും തയ്യാറാണെന്നും കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അഞ്ഞൂറോളം കര്‍ഷക സംഘടനകളാണ് സമരരംഗത്തുള്ളത്. ഇതില്‍ 32 എണ്ണത്തെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചത്. മുഴുവന്‍ സംഘടനകളെയും ക്ഷണിക്കാതെ ചര്‍ച്ചയ്ക്ക് ഇല്ലെന്ന് കിസാന്‍ സംഘര്‍ഷ് സമിതി നേരത്തേ വ്യക്തമാക്കി.

Tags:    

Similar News