കാർഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ വീട്ടിലേക്ക് മടങ്ങില്ല: രാകേഷ് ടികായത്

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ പോലിസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാരുമായി ഇനിയൊരു ഔപചാരിക ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ല

Update: 2021-02-02 13:43 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായില്ലെങ്കില്‍ കര്‍ഷകരുടെ സമരം സമീപകാലത്തൊന്നും അവസാനിക്കില്ലെന്ന സൂചന നല്‍കി ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്.

സമരം അടുത്തകാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ല. നിയമം പിന്‍വലിച്ചില്ലെങ്കില്‍ വീട്ടിലേക്ക് മടക്കമില്ല എന്നാണ് ഞങ്ങളുടെ മുദ്രാവാക്യം. പ്രക്ഷോഭം ഒക്ടോബറിന് മുമ്പ് അവസാനിക്കില്ലെന്ന് രാകേഷ് ടികായത് പറഞ്ഞു.

സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരായ പോലിസിന്റെയും ഭരണകൂടത്തിന്റെയും പീഡനം അവസാനിപ്പിക്കുകയും തടവിലാക്കിയ കര്‍ഷകരെ മോചിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തില്ലെങ്കില്‍ സര്‍ക്കാരുമായി ഇനിയൊരു ഔപചാരിക ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറല്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ചൊവ്വാഴ്ച വ്യക്തമാക്കിയിരുന്നു.

കിടങ്ങുകള്‍ കുഴിക്കുന്നതും റോഡില്‍ ഇരുമ്പ് ആണികള്‍ പിടിപ്പിക്കുന്നതും മുളളുവേലി സ്ഥാപിക്കുന്നതും ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമല്ലാതാക്കുന്നതും ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉപയോഗിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതും കര്‍ഷകര്‍ക്കെതിരായി സര്‍ക്കാരും അതിന്റെ പോലിസും ഭരണകൂടവും നടത്തുന്ന ആക്രമണങ്ങളുടെ ഭാഗമാണ്.

കര്‍ഷകര്‍ക്കെതിരായ പോലിസിന്റെയും ഭരണകൂടത്തിന്റെയും പീഡനം എത്രയുംപെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരുമായി ഒരു ഔപചാരിക ചര്‍ച്ചയ്ക്കും തയ്യാറല്ല, സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു. ഇതുവരെ ഔപചാരിക ചര്‍ച്ചയ്ക്കായുളള ക്ഷണമൊന്നും കര്‍ഷകര്‍ക്ക് ലഭിച്ചിട്ടില്ല.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ സമരം ആരംഭിച്ചതിന് ശേഷം പതിനൊന്നുവട്ടം കര്‍ഷകരും സര്‍ക്കാരും തമ്മില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ജനുവരി 22-നായിരുന്നു അവസാന വട്ട ചര്‍ച്ച. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് ഡല്‍ഹി അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്. 

Tags:    

Similar News