കര്‍ഷക കൂട്ടക്കൊല: ജനകീയ പോരാട്ടങ്ങളോടുള്ള ബിജെപി നിലപാടാണ് യുപിയില്‍ കണ്ടതെന്ന് പി അബ്ദുല്‍ ഹമീദ് (വീഡിയോ)

ശവപ്പെട്ടിയേന്തി പ്രതിഷേധിച്ചു

Update: 2021-10-04 13:08 GMT

ശവപ്പെട്ടിയേന്തി പ്രതിഷേധിച്ചു


കോഴിക്കോട്: രാജ്യത്തെ രക്ഷപ്പെടുത്തുന്നതിനായി രാജ്യത്തുയര്‍ന്നു വരുന്ന പ്രക്ഷോഭങ്ങളോട് സംഘപരിവാര ഭരണകൂടം സ്വീകരിക്കാനിരിക്കുന്ന നയ സമീപനങ്ങളുടെ പ്രതിഫലനമാണ് യുപിയില്‍ കര്‍ഷകരെ കൂട്ടക്കൊല ചെയ്തതിലൂടെ വ്യക്തമായതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. യുപിയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയുടെ മകന്റെ നേതൃത്വത്തിലുള്ള സംഘം കര്‍ഷകരെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ മന്ത്രി പുത്രനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടിയുടെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അതേസമയം സംഘപരിവാരത്തിനും അവര്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരുകള്‍ക്കുമെതിരേ രാജ്യത്തുയര്‍ന്നുവരാനിരിക്കുന്ന, രണ്ടാം സ്വാതന്ത്ര്യസമരത്തിനു സമാനമായ ജനകീയ പോരാട്ടങ്ങളുടെ തുടക്കമാണ് ഈ കര്‍ഷക സമരമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ നടത്തുന്ന സമരം അവരുടെ ആനുകുല്യത്തിനും അവകാശത്തിനും വേണ്ടിയുള്ളതല്ല, മറിച്ച്് രാജ്യത്തെ കൊള്ളയടിക്കുന്നതിനെതിരെയാണ്. കൊള്ളത്തലവന്റെ റോളിലേക്ക് പ്രധാനമന്ത്രി മാറിയിരിക്കുന്നു. എല്ലാം വിറ്റു പെറുക്കി കോര്‍പറേറ്റുകള്‍ക്ക് നല്‍കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ നില്‍നില്‍പ്പിന്റെ അടിസ്ഥാനമായ കാര്‍ഷിക മേഖലയെ മുഴുവനായി കോര്‍പ്പറേറ്റിനു തീറെഴുതുന്നതിനെതിരേയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. രാജ്യത്തിനു വേണ്ടി, രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയാണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. ബിജെപി രാജ്യത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തെയും മതേതരത്വത്തെയും ഭരണഘടനയെയും ഫെഡറലിസത്തെയും അവര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. കര്‍ഷകരോട് ഫാഷിസ്റ്റ് സര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ നടപടികള്‍ യാദൃശ്ചികമാണെന്ന് കരുതാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ വാഹിദ് ചെറുവാറ്റ, ജില്ലാ സെക്രട്ടറി ഷെമീര്‍ വെള്ളയില്‍, ജില്ലാ കമ്മിറ്റിയംഗം ജലീല്‍ സഖാഫി, നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ഖയ്യൂം സംസാരിച്ചു. പ്രതിഷേധത്തോടനുബന്ധിച്ച് കൊലചെയ്യപ്പെട്ട കര്‍ഷകരുടെ ശവമഞ്ചം പ്രതീകാല്‍മകമായി വഹിച്ചു കൊണ്ട് നഗരത്തില്‍ മാര്‍ച്ചും നടത്തി.

Full View
Tags:    

Similar News