എസ്എഫ്‌ഐ-എഐഎസ്എഫ് സംഘര്‍ഷം: പോലിസിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് സിപി ഐ ജില്ലാ സെക്രട്ടറി

വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവ.കോളജില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകരെ 30 ഓളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പി രാജു പറഞ്ഞു.മര്‍ദനം നടത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കില്ലെന്ന നിലപാടാണ് ഞാറയ്ക്കല്‍ സി ഐ സ്വീകരിച്ചതെന്നും പി രാജു പറഞ്ഞു. സി ഐ സസ്പെന്റു ചെയ്യണമെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലിസ് കംപ്ലയിന്റ് അതോരിറ്റിക്കും പരാതി നല്‍കി.ഐജിക്കും പരാതി നല്‍കുമെന്നും രാജു പറഞ്ഞു

Update: 2019-07-18 14:28 GMT

കൊച്ചി: വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവ.കോളജിലുണ്ടായ എസ്എഫ് ഐ-എ ഐ എസ് എഫ് സംഘര്‍ഷത്തില്‍ എസ് എഫ് ഐക്കെതിരെയും പോലിസിനെതിരെയും രൂക്ഷ വിമര്‍ശനമുന്നയിച്ച് സിപി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു. പോലിസിന്റെ പക്ഷാപാതപരമായ നിലപാടിനെതിരെ നാളെ ഹൈക്കോടതിയില്‍ റിട്ട് ഹരജി ഫയല്‍ ചെയ്യുമെന്നും പി രാജു പറഞ്ഞു.വൈപ്പിന്‍ എളങ്കുന്നപ്പുഴ ഗവ.കോളജില്‍ സംഘടനാ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരുന്ന എ ഐ എസ് എഫ് പ്രവര്‍ത്തകരെ 30 ഓളം വരുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ നിഷ്ഠൂരമായി ആക്രമിക്കുകയായിരുന്നുവെന്ന് പി രാജു പറഞ്ഞു.മര്‍ദനത്തില്‍ പരിക്കേറ്റ എ ഐ എസ് എഫ് പ്രവര്‍ത്തകരെ ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് ഞാറയ്ക്കല്‍ പോലിസില്‍ വിവരം ധരിപ്പിച്ചുവെങ്കിലും ഒരു കാരണവശാലും കേസ് എടുക്കില്ലെന്ന നിലപാടാണ് സി ഐ സ്വീകരിച്ചതെന്നും പി രാജു പറഞ്ഞു.

തുടര്‍ന്ന് എസ് പിയെയും ഡിവൈഎസ്പിയെയും താന്‍ പല തവണ വിളിച്ചു. ഒടുവില്‍ ഇന്നലെ രാത്രി 10 മണിയോടെയാണ് മര്‍ദനമേറ്റ എ ഐ എസ് എഫ് പ്രവര്‍ത്തകരുടെ മൊഴി രേഖപെടുത്താന്‍ പോലിസ് തയാറായതെന്നും പി രാജു പറഞ്ഞു.ആക്രമണത്തില്‍ പരിക്കേറ്റവരുടെ മൊഴിയല്ല പകരം തങ്ങളുടെ പ്രവര്‍ത്തകരെ തല്ലിയവരുടെ മൊഴിയാണ് പോലിസ് ആദ്യം രേഖപെടുത്തിയത്. ഇതു തന്നെ ശുദ്ധ അസംബന്ധമാണ്.പരിക്കേറ്റ തങ്ങളുടെ പ്രവര്‍ത്തകരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയ സമയത്താണ് തന്റെ വാഹനം പത്തിലധികം ബൈക്കിലെത്തിയ ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.സിപിഎമ്മിന്റെ പ്രാദേശിക നേതാക്കന്മാരും സ്ഥലത്തുണ്ടായിരുന്നു.ബൈക്കുകള്‍ മാറ്റാന്‍ തയാറാകാതെ ഇവര്‍ നില്‍ക്കുന്നതിനിടയില്‍ തങ്ങളുടെ പാര്‍ടി പ്രവര്‍ത്തകര്‍ എത്തി മാറ്റാന്‍ ശ്രമിച്ചു ഇതിനിടയില്‍ ഇവര്‍ ആക്രശിച്ചുകൊണ്ട് തന്റെ വാഹനത്തില്‍ അടിച്ചു.തുടര്‍ന്ന് താന്‍ പുറത്തിറങ്ങി രംഗം ശാന്തമാക്കാന്‍ ശ്രമിച്ചു.ഞാറയ്ക്കല്‍ പോലിസ് സ്റ്റേഷനിലെ പോലിസുകാര്‍ അവിടെയുണ്ടായിരുന്നുവെങ്കിലും അവര്‍ നോക്കി നില്‍ക്കുകയായിരുന്നു. എന്തു പ്രശ്നമുണ്ടായാലും ഇടപെടരുതെന്നാണ് തങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് അവര്‍ പറഞ്ഞതെന്നും പി രാജു പഞ്ഞു

ഞാറയക്കല്‍ സി ഐ സസ്പെന്റു ചെയ്യണമെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പി രാജു ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പോലിസ് കംപ്ലയിന്റ് അതോരിറ്റിക്കും പരാതി നല്‍കി.ഐജിക്കും പരാതി നല്‍കും ഒപ്പം ഹൈക്കോടതിയില്‍ നാളെ റിട്ട ഹരജി ഫയല്‍ ചെയ്യും.പോലിസിന്റെ പക്ഷാപാതപരമായ നിലപാടിനെതിരെ ഞാറയ്ക്കല്‍ പോലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും പി രാജു വ്യക്തമാക്കി. 

Tags:    

Similar News